കുമാർ സാഹ്നിയുടെ വിയോഗത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം
പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയുടെ നിര്യാണം ചലച്ചിത്ര മേഖലയ്ക്കു മാത്രമല്ല, രാജ്യത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ വലിയ നഷ്ടമാണ്. നൂതനമായ ശൈലിയിലൂടെ പുതിയ ഭാവുകത്വം സൃഷ്ടിച്ച കുമാർ സാഹ്നി ഇന്ത്യൻ സമ…

പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയുടെ നിര്യാണം ചലച്ചിത്ര മേഖലയ്ക്കു മാത്രമല്ല, രാജ്യത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ വലിയ നഷ്ടമാണ്. നൂതനമായ ശൈലിയിലൂടെ പുതിയ ഭാവുകത്വം സൃഷ്ടിച്ച കുമാർ സാഹ്നി ഇന്ത്യൻ സമാന്തര സിനിമയുടെ വളർച്ചയിൽ നിർണ്ണായകമായ പങ്കാണ് വഹിച്ചത്. മായാദർപ്പൺ, തരംഗ്, ഖായൽ ഗാഥ തുടങ്ങിയ സിനിമകളെല്ലാം ക്ലാസിക്കുകളാണ്.
കലയെ സാമൂഹ്യവിമർശനത്തിനും മാറ്റത്തിനുമുള്ള ഉപാധി കൂടിയായി ഉപയോഗിച്ച കുമാർ സാഹ്നിക്ക് തൊഴിലാളി വർഗത്തോട് അഗാധമായ കൂറാണുണ്ടായിരുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന സാഹ്നിക്ക് കേരളത്തോടും കമ്മ്യൂണിസ്റ്റ് പാർട്ടിയോടും വലിയ മമതയായിരുന്നു.
പാർട്ടിയുടെ സാംസ്‌കാരിക ഇടപെടലുകളുടെ ഭാഗമാകാൻ ഉത്സാഹം കാണിച്ചിരുന്ന അദ്ദേഹം വനിതാ മതിലിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. കേരളത്തിന്റെ നേട്ടങ്ങളിൽ അഭിമാനം കൊണ്ടിരുന്ന കുമാർ സാഹ്നിയുടെ വിയോഗം നമ്മുടെ നാടിന്റെ നഷ്ടം കൂടിയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.




