ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടം; നാലാം തവണയും മുഖ്യമന്ത്രിയാകും
ജഗൻ മോഹൻ റെഡ്ഡിയുടെ അഞ്ചുവർഷം നീണ്ട ഭരണം തൂത്തെറിഞ്ഞ്‌ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെയും തെലുങ്കുദേശം പാർടിയുടെയും അതിഗംഭീര തിരിച്ചുവരവ്‌. നിയമസഭയിലെ ആകെ 175 സീറ്റിൽ 134ലും ടിഡിപി ജയിച്ചു…

ജഗൻ മോഹൻ റെഡ്ഡിയുടെ അഞ്ചുവർഷം നീണ്ട ഭരണം തൂത്തെറിഞ്ഞ് ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെയും തെലുങ്കുദേശം പാർടിയുടെയും അതിഗംഭീര തിരിച്ചുവരവ്. നിയമസഭയിലെ ആകെ 175 സീറ്റിൽ 134ലും ടിഡിപി ജയിച്ചു. മാസങ്ങൾക്കുമുമ്പ് അഴിമതിക്കേസിൽ ജയിലിലടച്ച ജഗൻ മോഹൻ റെഡ്ഡിക്ക് പുറത്തേക്ക് വഴികാട്ടിയ നായിഡുവിന്റെ തിരിച്ചുവരവ് ആന്ധ്ര രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി. തെലുഗു സൂപ്പര്താരം പവൻ കല്യാണിന്റെ ജനസേന 21 സീറ്റിൽ ജയിച്ചപ്പോൾ ഭരണകക്ഷിയായിരുന്ന വൈഎസ്ആർ കോൺഗ്രസ് 151 സീറ്റിൽ നിന്ന് 12 സീറ്റിലേക്ക് ഒതുങ്ങി മൂന്നാം സ്ഥാനത്തായി. ബിജെപി എട്ട് സീറ്റ് നേടിയപ്പോൾ കോൺഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല. കഡപ്പ സീറ്റിൽ ജഗന്റെ സഹോദരിയും കോൺഗ്രസ് പിസിസി അധ്യക്ഷയുമായ വൈ എസ് ശർമിള മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തട്ടകമായ പുലിവെണ്ട്ലയിൽനിന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ജയിച്ചപ്പോൾ ചന്ദ്രബാബു നായിഡു കുപ്പം സീറ്റിൽനിന്ന് അരലക്ഷത്തോളം വോട്ടിന് ജയിച്ചു. നാലാം തവണയും നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകും. ജൂൺ ഒമ്പതിന് സത്യപ്രതിജ്ഞ നടക്കും.ലോക്-സഭയിലേക്ക് ടിഡിപിയുടെ 16 പേർ ജയിച്ചപ്പോൾ വൈഎസ്ആർ ജയിച്ചത് നാലിടത്തുമാത്രം. ജനസേന രണ്ടിടത്തും ബിജെപി മൂന്നിടത്തും ജയിച്ചു. സര്ക്കാരുണ്ടാക്കാന് ബിജെപിക്ക് ടിഡിപി പിന്തുണ നിർണായകമാണ്.




