തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിജെപി പഠന ശിബിരം; വിശദീകരണം തേടി കെപിസിസി
തിരുവനന്തപുരത്ത് കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം നടത്തിയ സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു. വിവാദ സംഭവത്തിൽ കെപിസിസി നേതൃത്വം കടുത…

തിരുവനന്തപുരത്ത് കെപിസിസിയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപി പഠന ശിബിരം നടത്തിയ സംഭവം കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാകുന്നു. വിവാദ സംഭവത്തിൽ കെപിസിസി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും, ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയോട് അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തു.
കെപിസിസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള 'രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസി'ൽ ജൂൺ 27, 28 തീയതികളിലാണ് ബിജെപിയുടെ ചിന്തൻ ഷിബിർ (പഠന ക്യാമ്പ്) നടന്നത്. ബിജെപി കാട്ടാക്കട മണ്ഡലം കമ്മിറ്റിയുടെ പരിപാടിക്കായി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വിട്ടുനൽകുകയായിരുന്നു. സാധാരണയായി മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്കോ ക്യാമ്പുകൾക്കോ ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഹാൾ വിട്ടുകൊടുക്കാറില്ലെന്നിരിക്കെ, ബിജെപിക്ക് ഇതിനായി അനുമതി നൽകിയതാണ് കോൺഗ്രസ് അണികളെയും നേതാക്കളെയും ഒരേപോലെ ചൊടിപ്പിച്ചത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ചെയർമാനായുള്ള സ്ഥാപനമാണിത്. ഇതിന്റെ ദൈനംദിന നടത്തിപ്പ് ചുമതല കെപിസിസി ജനറൽ സെക്രട്ടറിക്കാണ്. പാർട്ടിയിലെ ഉന്നത നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലുള്ള ഒരു കോൺഗ്രസ് സ്ഥാപനത്തിൽ, രാഷ്ട്രീയ എതിരാളികളായ ബിജെപിയുടെ ഔദ്യോഗിക പഠന ക്യാമ്പ് നടന്നത് പാർട്ടിക്കുള്ളിൽ വലിയ ഗ്രൂപ്പ് പോരിലേക്കും വഴിതുറന്നിട്ടുണ്ട്. കടുത്ത വീഴ്ചയാണ് സംഭവിച്ചതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ജനറൽ സെക്രട്ടറിയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.




