അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബിജെപി സ്ഥാനാർഥിക്കു തോൽവി
ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ തളർന്ന ബിജെപിക്ക് ഇരട്ടി പ്രഹരമായി അയോധ്യയിലെ തിരിച്ചടിയും. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ല…

ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റത്തിൽ തളർന്ന ബിജെപിക്ക് ഇരട്ടി പ്രഹരമായി അയോധ്യയിലെ തിരിച്ചടിയും. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ലല്ലു സിങ്ങ് 54,000ത്തിലേറെ വോട്ടുകൾക്കു തോറ്റുപോയി. രണ്ടു തവണയായി ഫൈസാബാദിനെ പ്രതിനിധാനം ചെയ്യുന്ന ലല്ലു സിങ്ങിനെതിരെ മണ്ഡലത്തിലെ തങ്ങളുടെ ഏക എംഎൽഎ അവാദേഷ് പ്രസാദിനെയാണു സമാജ്‌വാദി പാർട്ടി കളത്തിലിറക്കിയത്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽതന്നെ ലീഡ് നിലനിർത്തിയ അവാദേഷ്, 54567 വോട്ടുകൾക്ക് വിജയിച്ചു കയറി.
2018ൽ അയോധ്യയെന്നു പേരു മാറ്റുകയും 2024 ജനുവരിയിൽ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുകയും ചെയ്തതിനുശേഷം ഉത്തർപ്രദേശിൽ വലിയ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. അതിനെ തകിടം മറിച്ചുകൊണ്ടാണ് സംസ്ഥാനത്താകെയും ഫൈസാബാദിൽ പ്രത്യേകിച്ചും ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റം. ഫൈസാബാദിൽ ഘട്ടംഘട്ടമായുള്ള മുന്നേറ്റമാണു സമാജ്‌വാദി പാർട്ടിയുടേത്. 2014, 2019 വർഷങ്ങളിൽ 48% ആയിരുന്ന ബിജെപിയുടെ വോട്ടുവിഹിതത്തിൽ 4 ശതമാനത്തോളം കുറവ് മാത്രമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. പ്രധാനമായും ബിഎസ്പി പാളയത്തിൽനിന്നു ചോർന്ന വോട്ടും കോൺഗ്രസുമായി കൈകോർത്തതു വഴി ലഭിച്ച വോട്ടുമാണ് സമാജ്‌വാദി പാർട്ടിയുടെ വോട്ടുവിഹിതത്തിലെ വർധനയ്ക്കു കാരണം.




