ഗവർണർക്ക് തിരിച്ചടി; 3 സർവകലാശാലകളിലെ സെർച്ച് കമ്മിറ്റിക്ക് ഹൈക്കോടതി സ്റ്റേ
എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പ…

എംജി, കേരള, മലയാളം സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയോഗിക്കാൻ ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റി ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്റ്റേ. ബന്ധപ്പെട്ട കക്ഷികൾക്ക് തങ്ങളുടെ മറുപടി ഇതിനിടയിൽ സമർപ്പിക്കാമെന്നും കോടതി അറിയിച്ചു. നേരത്തെ കുഫോസ് വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിയെയും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എംജി സർവകലാശാല, കേരള സർവകലാശാല എന്നിവയ്ക്കു വേണ്ടി സെനറ്റ് കമ്മിറ്റി അംഗങ്ങളും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സര്‍വകലാശാലയ്ക്കു വേണ്ടി സർക്കാരുമാണ് ഗവര്‍ണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരെ കോടതിയെ സമീപിച്ചത്. കുഫോസിലെ സെർച്ച് കമ്മിറ്റി സ്റ്റേ ചെയ്ത അതേ വിധത്തിലാണ് മൂന്നു സർവകലാശാലകളിലും ഗവർണര്‍ രൂപീകരിച്ച സെർച്ച് കമ്മിറ്റി കോടതി ഇന്ന് സ്റ്റേ ചെയ്തത്.
ഗവർണർ, സെനറ്റ്, യുജിസി എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്നതായിരിക്കണം സെര്‍ച്ച് കമ്മിറ്റി എന്ന നിലയിൽ കേരള നിയമസഭ സര്‍വകലാശാല നിയമം ഭേദഗതി ചെയ്ത് ബിൽ പാസാക്കുകയും ഇത് ഗവർണറുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ അനുമതി തരികയോ വിശദീകരണം തേടുകയോ ചെയ്യുന്നതിനു പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയാണ് ഗവർണർ ചെയ്തത് എന്ന് എംജി സര്‍വകലാശാല സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. നിയമസഭ പാസാക്കിയ ബില്ല് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് തന്നെ ഗവർണർ രണ്ടുപേരെ ഉൾപ്പെടുത്തി സെർച്ച് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. യുജിസി പ്രതിനിധിയായി ഡോ. കെ.ആർ.സാംബശിവ റാവു, സിഎസ്ഐആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടർ സി.അനന്തനാരായണൻ എന്നിവരെ ഉൾപ്പെടുത്തിയാണ് ജൂൺ 28ന് സെർച്ച് കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ സെനറ്റ് പ്രതിനിധിയെ നിർദേശിക്കാൻ സര്‍വകലാശാലയോട് നിർദേശിച്ചെങ്കിലും അത് ഉണ്ടാവാതെ വന്ന സാഹചര്യത്തിലാണ് സെർച്ച് കമ്മിറ്റിക്ക് രൂപം നൽകിയതെന്ന് ചാൻസലർ കൂടിയായ ഗവർണർ വാദിച്ചു.




