ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വണ്ടന്മേട് പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന…

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വണ്ടന്മേട് പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കുറ്റാരോപിതനായ അധ്യാപകനോട് ഒരു മാസത്തേക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ പിടിഎ (PTA) നിർദ്ദേശിച്ചു. അധ്യാപകന് പകരം താൽക്കാലികമായി മറ്റൊരു അധ്യാപകനെ നിയമിക്കാനും സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
തന്നെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ചൂരൽ ഉപയോഗിച്ച് പലതവണ തല്ലിയതായും, മുട്ടുകുത്തി നിർത്തി കാലിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു. ഇതിന് പുറമെ മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായും വിദ്യാർത്ഥി പോലീസിനോട് വെളിപ്പെടുത്തി.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കളോട് വിവരം പറയുന്നത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു. എന്നാൽ, താൻ കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വണ്ടന്മേട് പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചു.




