യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച മധ്യമിര ബാറ്റ്‌സമാനായ യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2007 ല്‍ ഇന്ത്യ ടി20 ലോകകപ്പും 2011 ല്‍ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്ചവെച്ച താരമാണ് യുവരാജ് സിങ്. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിയസും യുവി തന്നെയായിരുന്നു.
2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമായിരുന്നു. നേരത്തെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിനായി 37 കാരന്‍ ബിസിസിഐയെ സമീപിച്ചിരുന്നു.
2000 ത്തില്‍ കെനിയക്കെതിരെ ഏകദിന മത്സരത്തിലൂടെയാണ് യുവി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റിലും അരങ്ങേറി. 304 ഏകദിനങ്ങളില്‍ നിന്നായി 8701 റണ്‍സാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. 40 ടെസ്റ്റുകളില്‍ നിന്ന് 1,900 റണ്‍സും നേടി.
ടി20 സ്‌പെഷ്യലിസ്റ്റായി അറിയപ്പെടുന്ന യുവി 58 മത്സരങ്ങളില്‍ നിന്ന് 1,177 റണ്‍സും നേടിയിട്ടുണ്ട്. ബൗളിങ്ങിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ചാരം ഏകദിനത്തില്‍ 111 വിക്കറ്റുകളും ടെസ്റ്റില്‍ ഒമ്പതും ടി20യില്‍ 28 വിക്കറ്റുകളും നേടി. 2007 ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട് ബ്രോഡിനെതിരെ ഒരോവറിലെ ആറുപന്തുകളും സിക്‌സറടിച്ച താരത്തിന്റെ പ്രകടനം ലോക റെക്കോര്‍ഡാണ്.
2017 ജൂണിലാണ് താരം അവസാനമായി ഇന്ത്യന്‍ ടീമില്‍ ഏകദിനം കളിച്ചത്. ജൂണ്‍ 30 ന് വിന്‍ഡീസിനെതിരെയായിരുന്നു അത്. അവസാന ടി20യും അതേ വര്‍ഷം തന്നെയാണ് 2017 ഫെബ്രുവരി 1 ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. അവസാന ടെസ്റ്റ് 2010 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയും.