മൊബൈലിലൂടെ വിപ്ലവം സൃഷ്ടിക്കുന്ന ചങ്കുകൾ
കാലഘട്ടം മാറുകയാണ്. പണ്ടൊക്കെ നാട്ടിൻ പുറത്ത് കമ്മറ്റി വിളിക്കുമ്പോൾ ആൾക്കാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. കാലംമാറിയപ്പോൾ പങ്കെടുക്കുന്നവരുടെഎണ്ണം കുറഞ്ഞു. പങ്കെടുക്കുന്നവർ പോലും വന്നിരുന്ന് മൊബൈലിൽ കളിക്കുന്ന കാഴ്ച. സെക്രട്ടറിയും പ്രസിഡണ്ടും സംസാരിക്കുന്നതിന് മുൻപ് പറയും എല്ലാവരും ഫോൺ ഓഫ് ചെയ്യണമെന്ന്. ആരോട് പറയാൻ..??? ആര് കേൾക്കാൻ...? ഈ യുവത്വം എന്താണ് ചെയ്യുന്നത്? മറ്റുള്ളവർ നോക്കുമ്പോൾ മൊബൈലിൽ നോക്കി ഇരുന്നു ചിരിക്കുന്നു. അവരെന്തു വായിച്ചിട്ടാണ് ചിരിക്കുന്നത്? ആകാംക്ഷയായി... ഒറ്റവാക്കിൽ ട്രോളുകൾ എന്ന് പറയാം.
പണ്ടൊക്കെ ഇത് നേരമ്പോക്കുകളായിരുന്നു.ഇന്ന് ഇതൊക്കെ മാറി. രാജ്യം ആര് ഭരിക്കണമെന്നുവരെ ട്രോളന്മാർ തീരുമാനിക്കും. സത്യത്തിൽ രാഷ്ട്രീയക്കാർക്ക് ഇന്ന് പേടിയുള്ളത് ട്രോളന്മാരെ മാത്രമാണ്. കാര്യം സമൂഹത്തിലെ നന്മകളെയും തിന്മകളെയും പുറംലോകത്തേക്ക് എത്തിക്കുന്നത് അവരുടെയൊക്കെ കടമകളായി മാറിയിരിക്കുന്നു. ഓരോ രാഷ്ട്രീയ പാർട്ടികളെയും പ്രതിനിധീകരിച്ചു ഓരോ ഗ്രൂപ്പുകൾ. കോളേജുകൾക്ക്, സ്കൂളുകൾക്ക്, മാധ്യമ സ്ഥാപനങ്ങൾക്ക് അങ്ങനെ പോകുന്നു ഗ്രൂപ്പുകളുടെ അവസ്ഥ.
ഇതിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു ട്രോൾ ഗ്രൂപ്പിനെ പരിചയപ്പെടാം...
#ട്രോൾ_കേരള.
ഇവർക്ക് വ്യക്തമായ ഒരു രാഷ്ട്രീയമുണ്ട്, രാഷ്ട്രീയ പാർട്ടികളോട് അല്ല. സമൂഹത്തിന്റെ കൊള്ളരുതായ്മകളെ ട്രോളുകളിലൂടെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. നല്ലതിനെ വൈമനസ്യം കൂടാതെ അംഗീകരിക്കുന്നു. നിരവധി ട്രോൾ പേജുകൾ വീക്ഷിക്കാറുണ്ട്. ആ ട്രോളുകൾ എല്ലാം തന്നെ അവർ അവരുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറുണ്ട്. പലപ്പോഴും പെയ്ഡ് ട്രോളുകളായി പോസ്റ്റുകൾ വരാറുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് വ്യത്യസ്തമാണ് ട്രോൾ കേരള. അടുത്തിടെ ഇവർ ഒരു ആശയം മുന്നോട്ടു വയ്ക്കുകയുണ്ടായി. കേരളത്തിലെ അങ്ങോളമിങ്ങോളം വരുന്ന ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ നിന്നും രക്തദാനത്തിന് ആയി ഒരു ഗ്രൂപ്പ്. വായിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരുപക്ഷേ തോന്നാം. ഇങ്ങനെയൊക്കെ സാധിക്കുവാൻ കഴിയുമോ എന്ന്? പക്ഷേ എന്തിനും ഏതിനും മുന്നിൽനിൽക്കുന്ന ഈ ചെറുപ്പക്കാർ അവർ മനസ്സിൽ കണ്ടത് നടപ്പിലാക്കുക തന്നെ ചെയ്തു. പല ആശുപത്രികളിലും നിർധനരായ രോഗികൾക്ക് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ രക്തം എത്തിച്ചു കൊടുക്കുന്നു. യുവതലമുറകളും മറ്റും ഗ്രൂപ്പുകളും കണ്ടു പഠിക്കേണ്ടതാണ് ഇവരുടെ ആർജ്ജവത്തെ. അടുത്തിടെ, അന്യ സ്ഥലങ്ങളിൽനിന്നും ആംബുലൻസുകളിൽ കുട്ടികളുമായി വരുമ്പോൾ ട്രാഫിക് ബോധവൽക്കരണത്തിൽ മുന്നിൽ നിന്നിട്ടുണ്ട് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. നിർധനരായവർക്ക് പലവിധ സഹായങ്ങളും ഇവരുടെ ശ്രമഫലമായി എത്തിച്ചിട്ടുണ്ട്. ഈ പേജിലൂടെ വരുന്ന വാർത്തകൾ വായിച്ചു വിരലിലെണ്ണാവുന്നതിലധികം കുട്ടികളുടെ പഠന ചെലവുകൾ ഇതിലെ അംഗങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ഇതൊന്നും ഒരു പബ്ലിസിറ്റിക്ക് വേണ്ടി അവർ പുറത്തുപറയാറുമില്ല. ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയാതിരിക്കാൻ അവർ സശ്രദ്ധം ശ്രമിക്കുന്നുണ്ട്. ഇതിലെ അഡ്മിന്റെ സമൂഹത്തോടുള്ള വീക്ഷണവും, സാമൂഹിക പ്രതിബദ്ധതയും പ്രശംസനീയമാണ്.
പത്തനംതിട്ടക്കാരൻ ചാർളി അച്ചായൻ എന്ന് സോഷ്യൽ മീഡിയകളിൽ പ്രശസ്തനായ അനീഷാണ് ട്രോൾ കേരള എന്ന പേജുമായി മുന്നോട്ട് വന്നത്. ഈ ട്രോൾ പേജ് ഉണ്ടാക്കുമ്പോൾ അയാൾ മനസ്സിൽ കണ്ടത് ഒരു പക്ഷെ ഇതൊക്കെ ആയിരിക്കാം. സമൂഹത്തിന്റെ നന്മയെയും തിന്മയെയും കാലങ്ങൾക്കനുസരിച്ച് പുറംലോകത്തെത്തിക്കുവാൻ ഈ ചെറുപ്പക്കാരൻ നിമിത്തമായി എന്ന് വേണം പറയാൻ. ഒരു മൊബൈലും കട്ടക്ക് നിൽക്കുന്ന കുറേ ചങ്കുകളും ഉണ്ടെങ്കിൽ സമൂഹത്തിനുവേണ്ടി പോരാടാം എന്ന് തെളിയിച്ച ഒരാൾ.
ചെയ്ത നല്ല കാര്യങ്ങൾ തുടരട്ടെ എന്ന് ആശംസിക്കുന്നു...
ഒപ്പം ചിരിയിലൂടെ സമൂഹത്തെ മാറ്റിമറിക്കട്ടെ...