വിറളിപിടിച്ച പ്രതിപക്ഷം
പ്രളയ സമയങ്ങളിലും നിപ്പയിലും ഓഖിയിലും കാലൻ മുന്നിൽ വന്നു നിന്നിട്ട് 'കേറിവാടാ മക്കളെ' എന്ന് വിളിച്ചപ്പോൾ പുറം കാലുകൊണ്ട് ചവിട്ടി പുറത്താക്കിയ കേരളത്തിൽ തന്നെയല്ലേ ഇപ്പോഴും നമ്മൾ ജീവിക്കുന്നത് ?
മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഒരു ചെറിയ സംശയം. കാരണം അത്രക്കുണ്ട് കേരളത്തിലെ നിലവിലെ രാഷ്ട്രീയ ചർച്ച. പറഞ്ഞുവന്നത് വേറെ ആരെ കുറിച്ചുമല്ല. കേരള സംസ്ഥാനത്തിലെ പ്രതിപക്ഷത്തിനെ കുറിച്ചാണ്. വിറളി പിടിച്ചു തെക്കോട്ടും വടക്കോട്ടും ഓടുന്ന പ്രതിപക്ഷത്തെക്കുറിച്ച്.
ഈ കുറിപ്പ് എഴുതുമ്പോൾ 1.41 ലക്ഷം മനുഷ്യ ജീവനുകൾ എടുത്ത മഹാമാരി കോവിഡ് 19ന്റെ കലി ഇനിയും അടങ്ങിയിട്ടില്ല. അതിനെ പിടിച്ചുകെട്ടാനുള്ള ഒന്നും ആരുടെ കയ്യിലോട്ട് ഇല്ലതാനും. ആകെ ചെയ്യാൻ കഴിയാവുന്നത് പ്രതിരോധമാണ്. വൈകി ആണെങ്കിലും കോവിഡ് ഇന്ത്യയിലും എത്തി. ഏറ്റവും ആദ്യം കേരളത്തിലും. നിലവിൽ രാജ്യത്ത് 12000ത്തിലധികം കേസുകളും 400ലധികം മരണവും നടന്നു കഴിഞ്ഞു. സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ കേരള മോഡൽ കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെ പ്രശംസ നേടിക്കഴിഞ്ഞു. കേരളത്തിന്റെ കൈയിൽ മരുന്നൊന്നുമില്ല. ഉള്ളത് ശക്തമായ പ്രതിരോധമാണ്. സർക്കാരും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യ വകുപ്പും പോലീസും ഉൾപ്പെടെ സകല വഴികളും ഉപയോഗപെടുത്തികൊണ്ടുള്ള പത്മവ്യൂഹം. അതിലകപ്പെട്ട കൊറോണ വൈറസിന് കേരളത്തിൽ തന്നെ കുഴിമാടം ഒരുക്കും എന്നത് തീർച്ചയാണ്.
ഇനിയാണ് വിറളിപിടിച്ച പ്രതിപക്ഷത്തിന്റെ റോൾ. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോൾ അതിലൊന്ന് കമന്ടടിച്ചു നോക്കി ഏറ്റില്ല. അങ്ങനെ ഇരുന്നപ്പോഴാണ് സ്പ്രിംഗ്ലർ വരുന്നത്. മാർക്കറ്റിങ് രംഗത്തും എന്തിനേറെ ഇലക്ഷൻ രംഗത്തുമൊക്കെ ഉപയോഗിച്ച് വിജയിച്ച ഡാറ്റ അനലിറ്റിക്‌സ് ആണ് ഇവിടുത്തെ നോട്ടപ്പുള്ളി. ഇത്തരമൊരു ആധുനിക വിദ്യയെ കേരളത്തിന്റെ ആരോഗ്യ രംഗം വികസിപ്പിക്കാൻ ഉപയോഗിക്കുന്നതിൽ പ്രതിപക്ഷത്തിന് ഇത്ര ആവലാതി എന്തിനാണ് എന്ന് മനസിലാകുന്നില്ല.
https://kerala-field-covid.sprinklr.com/ എന്ന ഡൊമൈനിലാണ് വിവരശേഖരണം നടത്തുന്നത്. അതിലെ sprinklr എന്ന വാക്ക് കണ്ടതുകൊണ്ട് മാത്രമാണ് ഈ ഒരു വിഷയം ചർച്ച ആയതും. ഒരുപക്ഷെ സർക്കാർ വെബ്സൈറ്റിന്റെ ഏതെങ്കിലും ഡൊമൈൻ ആയിരുന്നു എങ്കിൽ കേരളം ഉപയോഗിക്കുന്നത് സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതന ആശയമാണ് എന്ന് പലരും അറിയുക പോലും ഇല്ലായിരുന്നു. ആ കാര്യത്തിൽ ശെരിക്കും പ്രതിപക്ഷത്തിനോട് നന്ദിയാണ് പറയേണ്ടത്. കേരളത്തിന്റെ ആരോഗ്യ രംഗവും സാങ്കേതിക മികവും ഏതൊരു ലോകരാഷ്ടത്തിനോടും കിടപിടിക്കുന്ന രീതിയിൽ ഒന്നായി മാറുന്നു എന്ന വാർത്ത നമ്മളെ അറിയിച്ചതിനു പ്രതിപക്ഷമേ നന്ദി.
സ്പ്രിംഗ്ലർ ഉപയോഗിക്കുന്ന ടെക്നോളജി നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് കഴിയുമായിരിക്കും. പക്ഷെ എന്ന് ? ഇന്ന് നടക്കേണ്ട കാര്യം ഇന്ന് തന്നെ നടക്കണ്ടേ ? ഇവിടെ കുറെ മനുഷ്യജീവനുകൾ വീണിട്ടു ഒരു 7-8 മാസം കഴിഞ്ഞു ഇതൊക്കെ കണ്ടുപിടിച്ചാൽ മതിയോ ? സ്പ്രിംഗ്ലർ വഴി കേരള സർക്കാർ നടത്തുന്ന അനാലിസിസിൽ കൂടി തന്നെയാണ് കോവിഡിന്റെ സമൂഹ വ്യാപനം തടഞ്ഞതും കേരളം രോഗമുക്തി നേടുന്നതിൽ ഒന്നമത് എത്തിയതും. ഐടി വകുപ്പും മുഖ്യമന്ത്രിയും രാജി തോമസിന്റെ സ്‌പ്രിംഗ്‌ളറുമായി എന്താണ് ബന്ധം എന്ന് പ്രതിപക്ഷ നേതാവ് ചോദിക്കുന്നതു കണ്ടു. കേരളത്തിന്റെ വികസനത്തിനായി ലോകകേരള സഭ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് വരുമ്പോൾ അതിനോടക്കെ മുഖം തിരിഞ്ഞു നിന്നാൽ നാട്ടിൽ നടക്കുന്നതൊന്നും നിങ്ങൾ അറിയില്ല എന്ന് മനസിലാക്കണം. കാരണം അതൊക്കെ പറഞ്ഞുതരാൻ കെൽപ്പുള്ള പിആർ കമ്പനികളെ വിലയ്ക്കുവയ്ക്കാനുള്ള കഴിവുപോലും നിങ്ങൾക്കില്ല.നിരവധി ലോകോത്തര ക്ളൈന്റുകൾക്കൊപ്പം ലോകാരോഗ്യ സംഘടനയുടെ കോവിഡ് ഡാഷ്‌ബോർഡായ https://who.sprinklr.com/ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നത് മലയാളിയായ, എന്ന് നിന്റെ മൊയ്‌ദീൻ സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളുകൂടിയായ രാജി തോമസിന്റെ സ്പ്രിംഗ്ലർ തന്നെയാണ് എന്നുകൂടി ഈ വിഷയത്തിൽ കൂട്ടിച്ചേർക്കട്ടെ.
ഇതിനിടയിലാണ് മുസ്ലിം ലീഗ് എംഎൽഎയുടെ നുണ പ്രചരണം. സർക്കാരുമായി ബന്ധമുള്ള എല്ലാ കേസുകൾക്കും സർക്കാർ ഖജനാവിൽ നിന്ന് തന്നെയാണ് പനമെടുക്കുന്നത് അല്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമല്ല എന്ന് അറിയാഞ്ഞിട്ടല്ല. വെറുതെ ഒരു 2 ദിവസത്തെ അന്തിചർച്ച ഉണ്ടാക്കണം. അത്രേ ഉള്ളു മനസിൽ.
രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസം ഉണ്ടാകാം. പക്ഷെ നാടിനു ഒന്നാകെ ആവശ്യമായ ദുരിതാശ്വാസ നിധിപോലെയുള്ള ഒന്നിനെക്കുറിച്ച് അനാവശ്യ തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് വികൃത മനസ് ഉള്ളതുകൊണ്ട് തന്നെയാണ് എന്ന് ആവർത്തിക്കാതെ നിവർത്തിയില്ല. സുപ്രീം നേരിട്ട് അയോഗ്യനാക്കിയ ഒരാളാണ് ഈ കെ എം ഷാജി എന്നുകൂടി ഓർക്കണം.
പ്രതിപക്ഷത്തിന്റെ വിറളി മറ്റൊന്നുമല്ല. മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീർ കാണണം എന്നനിലപാടാണ് പ്രതിപക്ഷത്തിന്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ലക്ഷ്യം ഇനി വരൻ പോകുന്ന ഇലക്ഷൻ തന്നെയാണ്. എസ് കോവിഡ് വന്നില്ലായിരുന്നു എങ്കിൽ ചവറയും കുട്ടനാടും ഉപതെരെഞ്ഞെടുപ്പുകൾ നടക്കേണ്ടതാണ്. ഇനി അതുണ്ടാവില്ല എന്നാണ് നിലവിലെ സൂചന. വ്യക്‌തി പ്രഭാവത്തിൽ തോമസ് ചാണ്ടിയും വിജയൻപിള്ളയും ജയിച്ച മണ്ഡലങ്ങൾ തിരിച്ചുപിടിക്കാം എന്ന യുഡിഎഫിന്റെ സ്വപ്നത്തിലാണ് കൊറോണ ആണി അടിച്ചത്. കോവിഡ് പ്രതിരോധത്തിലും മറ്റും സർക്കാരിന് ലഭിച്ച പ്രതിച്ഛായ വരാൻ പോകുന്ന തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടായി മാറും എന്ന പേടിയാണ് പ്രതിപക്ഷത്തിനെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. ഡാറ്റ പോകുന്നതും ദുരിതാശ്വാസ നിധിയുമെല്ലാം ഒരു പുകമറ മാത്രമാണ്. കേരളത്തിന്റെ കോവിഡ് പ്രതിരോധങ്ങൾ ചർച്ച ചെയ്തുകൊണ്ടിരുന്ന ദൃശ്യ മാധ്യമങ്ങൾ എത്ര പെട്ടെന്നാണ് അതിനു ഉപേക്ഷിച്ചു ചവറ്റുകുട്ടയിലേക്കും കെ എം ഷാജിയിലേക്കും മാറിയത്. അത് തന്നെ ആയിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം.
പക്ഷെ ഇതുകൊണ്ട് നാട്ടിൽ നാടക്കുന്ന കാര്യങ്ങൾ ജനങ്ങൾ അറിയില്ല എന്ന ധാരണ ഒന്നും വേണ്ട. ചിലപ്പോൾ കണ്ടിട്ടില്ലേ നനഞ്ഞ പടക്കൾക്ക് ഇടയിൽ ഒരെണ്ണം കുറച്ചു എങ്കിലും നനവ് തട്ടാതെ ഇരുന്നു പൊട്ടും. നനഞ്ഞ പടക്കങ്ങളുടെ ശബ്‍ദവുമായി താരതമ്യം ചെയ്യുമ്പോൾ അതിനു കുറച്ചു ശബ്ദം കൂടുതൽ ഉള്ളതയൊക്കെ തോന്നാം.. പക്ഷെ പടക്കം പടക്കം തന്നെ അല്ലെ. പൊട്ടിക്കഴിഞ്ഞാൽ വെറും ചവർ.