ചിത്രണരംഗത്തെ അപൂർവ്വപ്രതിഭ
മത്സരങ്ങളുടെ പെരുമഴക്കാലമാണ് സ്കൂൾ കുട്ടികൾക്ക് ഒക്ടോബർ മാസം. 2012 ൽ അങ്ങനെയൊരു ഒൿടോബർ മാസം. പ്രൈമറി വിദ്യാർത്ഥികളുടെ, 15 മിനിറ്റ് ദൈർഘ്യമുള്ള മലയാളം ടൈപ്പിംഗ് മത്സരം. പേട്ട ഗവൺമെൻറ് ഹൈസ്കൂളിലെ കമ്പ്യൂട്ടർ റൂമിലേക്ക് കുട്ടികളെ കയറ്റിവിട്ട് കൂടെ വന്ന അധ്യാപകരും രക്ഷിതാക്കളും വരാന്തയിൽ സൊറ പറഞ്ഞ് ചുറ്റിക്കൂടി. കൃത്യം ഏഴ് മിനിറ്റ് കഴിഞ്ഞപ്പോൾ നിസ്സംഗനായി പുറത്തേക്കു വന്ന കുട്ടിയെ കണ്ട് അവിടെയുണ്ടായിരുന്നവർ ചുറ്റുംകൂടി. 'പൂർത്തിയാക്കാനായില്ലേ? എന്തുപറ്റി?' ചോദ്യങ്ങൾക്കിടയിൽ അവന്റെ കണ്ണുകൾ ടീച്ചറിനായി പരതി. 'നമുക്ക് ഒരു ചായ കുടിച്ചു വരാം' ടീച്ചറുടെ വാക്കുകൾ ആശ്വാസമായി. അവർ രണ്ടാളും പുറത്തിറങ്ങി ഏറെക്കഴിഞ്ഞാണ് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ് വന്നത്, മലയാളം ടൈപ്പിംഗ് പ്രൈമറി വിഭാഗം ഒന്നാം സ്ഥാനം സാഗർ ലാൽ, എസ് എം വി ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം. സഹപാഠികൾ ആർത്തുവിളിച്ചപ്പോഴും അവൻ നിശബ്ദനായിരുന്നു. അന്നു തുടങ്ങിയ ജൈത്രയാത്ര ഇന്നിപ്പോൾ കേരളത്തിൻറെ അഭിമാനമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ എത്തിച്ചിരിക്കുന്നു ഈ വിദ്യാർത്ഥിയെ. iffk യുടെ ഭാഗമായി എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്ന ബുള്ളറ്റിന്റെ എഡിറ്റോറിയൽ ടീമിൽ അംഗമാണ് ഇന്നവൻ. തോന്നയ്ക്കൽ AJ കോളേജിലെ രണ്ടാം വർഷ ജേണലിസം വിദ്യാർഥി.
സാഗർലാൽ.
നേട്ടങ്ങളിലൊന്നും അമിതാവേശം ഇല്ലാതെ എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കുന്നു ഈ മിടുക്കൻ. സ്കൂൾതലത്തിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്നതിനിടയിൽ സംസ്ഥാനതലത്തിൽ മൂന്നുപ്രാവശ്യം ഒന്നാം സ്ഥാനമടക്കം നിരവധി സമ്മാനങ്ങൾ അന്നേ വാരിക്കൂട്ടി. അവന്റെ കഴിവുകൾ അവിടെ ഒതുങ്ങിയിരുന്നില്ല. അച്ഛൻ ലാൽസലാമും അമ്മ മായയും ചേർന്ന് നടത്തുന്ന മൈത്രി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ കവർ ഡിസൈനിങ് തുടങ്ങിയത് പന്ത്രണ്ടാമത്തെ വയസ്സിൽ. ഇതിനോടകം ആയിരത്തിലധികം പുസ്തകങ്ങളുടെ ഡിസൈനിങ് പൂർത്തിയാക്കിയിട്ടുമുണ്ട്. ജോൺ എബ്രഹാമിന്റെ കഥകൾ, ഡോ.രാം പുനിയാനിയുടെ കാസ്റ്റ് ആന്റ് കമ്മ്യൂണലിസം, സച്ചിദാനന്ദന്റെ എൻറെ ഇന്ത്യ എൻറെ ഹൃദയം, നരേന്ദ്ര ധാബോൽക്കറുടെ സമൂഹവും ശാസ്ത്രീയ അവബോധവും എന്നിവ ഇവയിൽ ചിലത് മാത്രമാണ്.
12ആം വയസ്സിൽ സമ്മാനം വാങ്ങുന്ന ചിത്രം
സ്ത്രീ, എഡ്യൂക്കേഷണൽ ലോൺ എന്നീ മോനി ശ്രീനിവാസൻ ചലച്ചിത്രങ്ങളുടെ പോസ്റ്റർ ഡിസൈനിങ്ങും സാഗർ ഭംഗിയായി ചെയ്തിട്ടുണ്ട്. എഡ്യൂക്കേഷണൽ ലോൺ എന്ന ചിത്രത്തിൻറെ പോസ്റ്ററിലൂടെ സിനിമാ സീരിയൽ രംഗത്തെ പ്രവർത്തകർക്കായി അടൂർഭാസി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ മികച്ച പരസ്യ കലക്കുള്ള നവാഗത പുരസ്കാരവും ലഭിച്ചു. ഇത്രയൊക്കെ നേട്ടങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും വിനയാന്വിതനായി ഒരു പുഞ്ചിരിയോടെ തൻറെ ജോലികളിൽ മുഴുകുകയാണ് ഡെയിലി ബുള്ളറ്റിൻ എഡിറ്റോറിൽ ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ ഈ യുവാവ്.
സിന്ധു പ്രഭാകരൻ