പ്രളയ പുനർനിർമാണം; പൂർത്തിയായത് 7063 വീടുകൾ
തിരുവനന്തപുരം : കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ തകർന്ന വീടുകളിൽ 7063 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. സാങ്കേതിക നടപടികൾ അതിവേഗം പൂർത്തിയാക്കി എട്ടുമാസം കൊണ്ടാണ് ഇത്രയും വീടുകൾ യാഥാർഥ്യമാക്കിയത്. 1750 വീട് സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിലും 545 വീട് സ്‌പോൺസർഷിപ്പിലുമാണ് നിർമിച്ചത്. ബാക്കി വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
കഴിഞ്ഞ പ്രളയത്തിൽ സംസ്ഥാനത്ത് 322398 വീടാണ് തകർന്നത്. ഇതിൽ 74 ശതമാനത്തിൽ കൂടുതൽ തകർന്ന 15,632 വീടാണ് പൂർണമായും തകർന്ന പട്ടികയിലുൾപ്പെടുത്തിയത്. ബാക്കി 306766 വീടുകളിൽ 282019 വീടുകൾക്ക് അറ്റകുറ്റപ്പണിക്ക് 1540.46 കോടി രൂപ നൽകി. തൃശൂർ ജില്ലയിലാണ് കൂടുതൽ വീടുകൾ പുനർനിർമിച്ചത്. 3574 വീട് പൂർണമായും തകർന്നതിൽ 1501 എണ്ണം നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി. 2497 വീട് തകർന്ന എറണാകുളം ജില്ലയിൽ 1568 എണ്ണം നിർമിച്ചു. ഭാഗികമായി തകർന്ന 87,853 വീടിന് സഹായം നൽകി. ആലപ്പുഴ ജില്ലയിൽ 65,239 വീടിനും തൃശൂർ ജില്ലയിൽ 24,068 വീടിനും സഹായം നൽകി.