'ആ കരാർ ചട്ടം പാലിച്ചാണ്.പക്ഷെ ധാർമ്മികമായി ശരിയല്ല'; അഴിമതി ആരോപണം വിഴുങ്ങി രമേശ് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിൻവലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദിവസം മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ റീബിൽഡ് കേരള കൺസൽട്ടൻസി കരാറിൽ അഴിമതി ഉണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാൽ ഞായറാഴ്ച്ച വാർത്താ സമ്മേളനം നടത്തിയപ്പോൾ ഈ ആരോപണം ചെന്നിത്തല പിൻവലിച്ചു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ കൺസൽറ്റൻസിക്കായി കെപിഎംജിക്ക് 6,82,68,402 രൂപയുടെ കരാർ നൽകിയതു കോവിഡ് കാലത്തെ അഴിമതിയാണെന്നായിരുന്നു ചെന്നിത്തല ആരോപിച്ചത്. എന്നാൽ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ കൃത്യമായ മറുപടി നൽകി. കൺസൽറ്റൻസി നൽകിയതിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. കെപിഎംജിയെ കൺസൽറ്റൻസിയിയായി ഏകപക്ഷീയമായല്ല എടുത്തത്. മാനദണ്ഡങ്ങൾ പാലിച്ചു വിദഗ്ധമായ പരിശോധനയ്ക്കു ശേഷമാണ് ഇവരെ കണ്ടെത്തിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
ഇതോടെയാണ് ചെന്നിത്തല നിലപാട് മാറ്റിയത്. 'മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്.ആ കരാർ ചട്ടം പാലിച്ചാണ്.പക്ഷെ ധാർമ്മികമായി ശരിയല്ല എന്ന അഭിപ്രായം ഇപ്പോഴുമുണ്ട്.'-എന്നാണ് അദ്ദേഹം ഞായറാഴ്ച്ച പറഞ്ഞത്.