സമ്പത്തിന്റെ നിയമനം കേരളത്തിന് ഗുണകരം; വിവാദങ്ങൾക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രം
തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്‍റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ തീരുമാനിച്ചത് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുഗമമായ നടത്തിപ്പിനും അതിനു ഉണ്ടാകുന്ന തടസ്സങ്ങൾ വേഗത്തിൽ മറികടക്കാനുമാണെന്ന് സർക്കാർ. ഇത് പരാജയപ്പെട്ട എം പി ക്ക് നൽകുന്ന ഒരു പദവി എന്ന തരത്തിൽ ചിലർ നടത്തുന്ന പ്രചാരണം തികച്ചും അസംബന്ധമാണ്. പദവിക്ക് അപ്പുറത്ത് പരിചയ സമ്പന്നനായ ഒരു പാർലമെന്റേറിയനെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ ഗുണപരമായ നിയോഗിക്കുന്ന ഒരു ഉത്തരവാദിത്വമാണ്
പിന്നെ എന്തിന് കാബിനറ്റ് പദവിയും സ്റ്റാഫും എന്ന ചോദ്യം ?
എല്ലാ സംസ്ഥനങ്ങൾക്കും കേന്ദ്ര സർക്കാരുമായി ലെയ്‌സണിങ് സാധ്യമാക്കുന്നതിന് മതിയായ സംവിധാനങ്ങൾ ഉണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട് ഒദ്യോഗികമായും അല്ലാതയുമായ ഇടപെടലിനായി ഇത്തരത്തിൽ ലെയിസണിംഗിനായി ആളുകളെ നിയോഗിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രത്തിൽ നിന്ന് നേടിയെടുക്കാൻ പ്രത്യേക ഇടപെടലുകൾ വേണ്ടി വരുന്നില്ല. അതേസമയം ബിജെപി വിരുദ്ധ രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഒരു മുന്നണി ഭരിക്കുന്ന കേരളത്തിന് കേന്ദ്രത്തിൽ നിന്ന് അർഹമായ പരിഗണനകൾ നേടിയെടുക്കാൻ മതിയായ ഇടപെടലുകൾ സമയബന്ധിതമായി നടത്തിയാൽ മാത്രമേ കഴിയുകയുള്ളു.
പല കേന്ദ്രാവിഷ്കൃത പദ്ധതികളും വൈകുന്നതോ , നടപ്പാക്കാതെ പോകുന്നതോ ഇത്തരത്തിൽ വേണ്ട രീതിയിൽ ഇടപെടാൻ കഴിയാത്തതുകൊണ്ടാണ്. അതാതു വകുപ്പുകളിലെ മന്ത്രിമാരുമാരും ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടു മാത്രമേ കേരളത്തിന് അർഹമായ പദ്ധതികൾ സമയബന്ധിതമായി നേടിയെടുക്കാൻ കഴിയൂ. എന്നാൽ വകുപ്പ് മന്ത്രിമാരുമായി ആശയ വിനിമയം നടത്തുവാൻ സംസ്ഥാനത്ത് നിന്ന് മന്ത്രിമാർക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ വേണ്ട സമയത്ത് ഡൽഹിയിൽ എത്തുവാൻ കഴിഞ്ഞെന്നു വരില്ല. മന്ത്രിമാരുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഉദ്യോഗസ്ഥർ പോയാൽ അത് കാലതാമസം കൂടാതെ ഫലപ്രദമായി നടന്നുവെന്നും വരില്ല.
ഡൽഹി കേരളാ ഹൌസിലെ റസിഡന്റ് കമ്മീഷണർക്കും ഇത്തരത്തിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച സമയബന്ധിതമായി നടത്തി ഇടപെടലുകൾ വേഗത്തിൽ നടത്തി കാര്യങ്ങൾ സാധിക്കുവാൻ കഴിഞ്ഞെന്നു വരില്ല. റസിഡന്റ് കമ്മീഷണർക്കും മറ്റ് ഉദ്യോഗസ്ഥർക്കും അതിനൊക്കെ മതിയായ പരിമിതികൾ നിലനിൽക്കുന്നുണ്ട്. അതേസമയം ക്യാബിനറ്റ് പദവിയിലുള്ള ഒരാൾക്ക് പ്രോട്ടോകാൾ പരിരക്ഷയോടെ ഏതു സമയത്തും ഒരു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുവാൻ കഴിയും. അത്തരം പ്രോട്ടോകോൾ പരിരക്ഷയ്ക്ക് വേണ്ടിയാണു ശ്രീ സമ്പത്തിനു ക്യാബിനറ്റ് പദവി സർക്കാർ അനുവദിച്ചത് . ദീർഘകാലത്തെ ലോകസഭ അംഗമെന്ന നിലയിൽ അദ്ദേഹത്തിന് ഡൽഹിയിലുള്ള പരിചയ സമ്പത്തും ഗുണം ചെയ്യും. മതിയായ സ്റ്റാഫ് അടക്കം കൃത്യമായി പ്രവർത്തിക്കുന്ന ഒരു ഓഫീസ് ഡൽഹിയിൽ ഉണ്ടാകുന്നത് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ വേഗത്തിൽ സാധ്യമാക്കുവാൻ ഉപകരിക്കും.
അപ്പോൾ എം പി മാർ ?
മുൻപ് കേരളത്തിൽ നിന്ന് ഇടതുപക്ഷത്തെ പ്രധിനിധികരിച്ച് പരിചയ സമ്പന്നരായ നിരവധി എം പി മാർ ഉണ്ടായിരുന്നു. എന്നാൽ ഇക്കുറി അതില്ലാത്തതുകൊണ്ടു സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ ആ കുറവ് പ്രകടമാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകുമെന്ന പ്രചാരണത്തിൽ യു ഡി എഫിന് വോട്ട് ചെയ്ത കേരളിയർ ഇപ്പോൾ അക്ഷരാർത്ഥത്തിൽ തങ്ങൾക്കു പറ്റിയ അബദ്ധം ഓർത്തു ദുഖിക്കുകയാണ്. വയനാട്ടുകാരുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പോലും വയനാട് എം പി ലോക്സഭയിൽ പോകുന്നില്ല. ജയിച്ചു പോയ കോൺഗ്രസ് എം പി മാരിൽ ഏറെയും ആദ്യമായി ലോക്സഭയിൽ എത്തുന്നവരാണ് എന്ന് മാത്രമല്ല പലർക്കും പാര്ലമെന്ററി രംഗത്ത് ഒരു മുന്പരിചയവും ഇല്ല. കേരളത്തിന്റെ ശബ്ദം ഡൽഹിയിൽ ഉയർത്താൻ ഇവർക്ക് കഴിയില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്താൻ മാത്രം കഴിവുളള ഇവർ കേരളത്തിന് വേണ്ടി ഒരു വാക്കും എവിടെയും പറയില്ല.
അതിനുളള ഉദാഹരണമാണ് മുസ്ലിം ലീഗ് രാജ്യസഭാ അംഗം പി വി അബ്ദുൽ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊയീന്‍ അലിയുടെ പ്രസ്‍താവന. പാര്‍ലമെന്റില്‍ ശക്തമായി ഇടപെടുന്നതില്‍ നിരവധി തവണ ലീഗ് പ്രതിനിധികള്‍ക്ക് വീഴ്ചയുണ്ടായിയെന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ കൂടിയായ മോയിൻ അലി വിമർശിക്കുന്നത് നാം കണ്ടതാണ്. മുസ്ലീംന്യൂനപക്ഷത്തിന്റെ ശബ്ദമാകേണ്ട ഉത്തരവാദിത്തം പാലിച്ചില്ല. തെറ്റ് തിരുത്തുമെന്ന ശുഭാപ്തി വിശ്വാസം എംപിമാര്‍ തകര്‍ക്കുന്നുവെന്നും മൊയീന്‍ അലി പറയുകയുണ്ടായി
ഇത്തരത്തിൽ യു ഡി എഫ് എം പി മാരെ കുറിച്ച് അവരുടെ ഉള്ളിൽ തന്നെ ഈ അഭിപ്രയം ഉള്ളപ്പോൾ അവരെക്കൊണ്ട് കേരളത്തിന് അർഹമായ കേന്ദ്രാവിഷ്കൃത പദ്ധതികൾ അടക്കം എങ്ങനെ സാധ്യമാക്കുവാൻ കഴിയും. തെരഞ്ഞെടുപ്പ് തോറ്റാൽ വീട്ടിലിരിക്കണം എന്ന് കരുതുന്ന രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് വ്യത്യസ്ത പ്രതികരണമുണ്ടാകും. അതുകൊണ്ടാണ് കേരളത്തിന് അർഹമായത് നേടിയെടുക്കാൻ കേന്ദ്രവുമായുള്ള ലേയസണിങ്ങിന് പരിചയ സമ്പന്നനായ ഒരാളെ നിയോഗിച്ചത്. അതിനെ പദവി നൽകി , ധൂർത്ത് എന്നൊക്കെ പറയുന്നത് തങ്ങളുടെ വീഴ്ചകൾ മറച്ചുവെക്കാൻ ഉള്ള തന്ത്രം മാത്രമാണ്.