തെരഞ്ഞെടുപ്പു നടപടികളുമായി പൂർണമായി സഹകരിക്കണം: രാഷ്ട്രീയ കക്ഷികളോടു കളക്ടർ
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങൾ പൂർണമായി നടപ്പാക്കുന്നതിന് എല്ലാ സഹകരണവും നൽകണമെന്നു ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളോടു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അഭ്യർഥിച്ചു. പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിക്കുന്നതിൽ രാഷ്ട്രീയ കക്ഷികൾ സൗഹാർദ സമീപനം സ്വീകരിക്കണമെന്നും കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
\n
\nതെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നുകഴിഞ്ഞു. പെരുമാറ്റച്ചട്ടം നിലവിൽവന്ന് 24 മണിക്കൂറിനുള്ളിൽ സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്ഥാപിച്ചിരിക്കുന്ന അനധികൃത ബോർഡുകളും പോസ്റ്ററുകളും മറ്റു പരസ്യങ്ങളും നീക്കം ചെയ്യണമെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകിയിട്ടുണ്ട്. ഇതു പ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ ബോർഡുകൾ നീക്കം ചെയ്യുന്നുണ്ട്. ഈ നടപടികളോട് എല്ലാവരും സഹകരിക്കണം.
\n
\nകോവിഡിന്റെ പശ്ചാത്തലത്തിൽ ഒരു പോളിങ് ബൂത്തിൽ 1000 വോട്ടർമാർക്കു മാത്രമാണു വോട്ട് അനുവദിക്കുക. നിലവിൽ 2,736 പോളിങ് ബൂത്തുകളാണു ജില്ലയിലുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ 14 മണ്ഡലങ്ങളിലുമായി 1,428 ബൂത്തുകൾകൂടി അധികമായി തുറക്കും. നിലവിലുള്ള ചില ബൂത്തുകൾ സ്ഥിതിചെയ്യുന്ന കേന്ദ്രങ്ങളിൽ കെട്ടിടത്തിന്റെ കാലപ്പഴക്കംമൂലം ബൂത്ത് മാറ്റേണ്ട സാഹചര്യമുണ്ട്. ഇത് അതേ കോംപൗണ്ടിൽത്തന്നെ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു ശുപാർശ നൽകുമെന്നും കളക്ടർ പറഞ്ഞു.