വര്‍ക്കല പോലീസിന്റെ അഴിഞ്ഞാട്ടം; സ്കൂള്‍ വളപ്പിന് അകത്ത് അതിക്രമം. വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി
തിരുവനന്തപുരം: വര്‍ക്കല ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിക്ക് പോലീസിന്റെ അതിക്രൂര മര്‍ദനം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂള്‍ വളപ്പിനു പുറത്ത് പ്ലസ്ടു വിദ്യാര്‍ഥി സുധീഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പോലീസിന്റെ മര്‍ദനം ഏറ്റത്. അധ്യാപകര്‍ പറഞ്ഞിട്ടും അവര്‍ പടക്കം പൊട്ടിക്കുന്നത് നിര്‍ത്തിയില്ല എന്നുകാട്ടി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആണ് പോലീസില്‍ പരാതിപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ പോലീസ് സ്കൂള്‍ ക്യാംപസില്‍ വച്ച് വിദ്യാര്‍ഥികള്‍ക്കു നേരെ ലാത്തി വീശുകയും പിന്നീട് സുധീഷിനെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വര്‍ക്കല എസ്.ഐ-യുടെ നേതൃത്വത്തിലായിരുന്നു പോലീസ് സംഘം വിദ്യാര്‍ഥികളെ ക്രൂര മര്‍ദനത്തിനിരയാക്കിയത്.
കേരള സംസ്ഥാന കബഡി ടീമില്‍ അംഗമായ വിദ്യാര്‍ഥിക്കു നേരെയായിരുന്നു പോലീസിന്റെ കാടത്തം. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പോലീസ് ഇവിടെ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. രണ്ടു പോലീസുകാര്‍ ചേര്‍ന്ന് താങ്ങിയെടുത്താണ് സുധീഷിനെ ആശുപത്രിയില്‍ നിന്ന് പോലീസ് ജീപ്പിലേക്ക് കയറ്റുന്നത്. ഈ സമയത്ത് വിദ്യാര്‍ഥി തളര്‍ന്ന് അവശനായിരുന്നുവെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നവംബര്‍ ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് സുധീഷിന് പോലീസുകാരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. ഇതോടെ മീറ്റില്‍ പങ്കെടുക്കാനുള്ള സാധ്യതകളും മങ്ങിയെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും പോലീസ് തന്നെ മര്‍ദിച്ചുവെന്ന് സുധീഷും വ്യക്തമാക്കി.
സംഭവം നടക്കുന്ന സമയത്ത് ലാത്തിവീശാനുള്ള തരത്തില്‍ വിദ്യാര്‍ഥികളുടെ കൂട്ടമോ, സംഘര്‍ഷാവസ്ഥയോ സ്കൂള്‍ പരിസരത്തില്ലായിരുന്നുവെന്നും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പോലീസ് സ്കൂള്‍ വളപ്പുകളില്‍ കയറി വിദ്യാര്‍ഥികളെ ഉപദ്രവിക്കാനോ മോശമായി പെരുമാറാനോ പാടില്ലെന്നുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നിലവിലിരിക്കെയാണ് വര്‍ക്കല പോലീസിന്റെ അഴിഞ്ഞാട്ടം.