കേരളത്തിന്റെ നേട്ടം ഇന്ദ്രജാലമല്ല, കൂട്ടായ്‌മയുടെ വിജയം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : കോവിഡിനെതിരായ പോരാട്ടത്തിൽ കേരളം ആശ്വസിക്കാനും അഭിമാനിക്കാനും കഴിയുന്ന നിലയിലെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കും, ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കും കേരളത്തിലാണ്. ഈ നേട്ടം കേരളം കൈവരിച്ചത് എന്തെങ്കിലും ഇന്ദ്രജാലത്തിലൂടെയല്ല, ഐക്യത്തിന്റെയും ഒരുമയുടെയും ഫലമായാണ്. ലോകമാകെ ഈ പോരാട്ടത്തിൽ കേരളത്തെ അഭിനന്ദിക്കുന്നത് അതുകൊണ്ടാണ്.
ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും കേരളം അതീവ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്രമിക്കാനുള്ള നിമിഷങ്ങളല്ല വരാനിരിക്കുന്നത്, ജാഗ്രതയോടെ നിൽക്കാനുള്ളതാണ്. നേരിയ അശ്രദ്ധപോലും വലിയ കുഴപ്പത്തിലെത്തിക്കാം. ഒരു ദിവസം മാത്രം 126 പേർ ആശുപത്രിയിലെത്തിയിരുന്നു. കാര്യങ്ങൾ കൈവിട്ട് പോകും എന്ന് കരുതിയ അവസ്ഥപോലും ഉണ്ടായി. ഒരു രോഗിയിൽ നിന്ന് 23 പേർക്കാണ് ഒറ്റയടിക്ക് രോഗം പകർന്നത്. അതൊരു ലക്ഷണമായി എടുത്താൽ കേരളം ഭയാനാകമായ അവസ്ഥയിലേക്ക് പോകുമായിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം പേർ നിരീക്ഷണത്തിൽ കഴിഞ്ഞ നിലയിൽ നിന്ന് ഇപ്പോൾ 46323 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. ജനസംഖ്യാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കോവിഡ് 19 പരിശോധനാ സംവിധാനമുള്ളത് കേരളത്തിലാണ്. രാജ്യത്ത് ആദ്യമായി പ്ലാസ്മാ തെറാപ്പി ആരംഭിച്ചതും കേരളമാണ്. 33 കോവിഡ് സ്‌പെഷ്യൽ ആശുപത്രികൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇപ്പോൾ തന്നെ കേരളം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.