അർദ്ധരാത്രിയിൽ മുഖ്യമന്ത്രിക്കൊരു ഫോൺ കാൾ; 14 പേരും സുരക്ഷിതരായി നാട്ടിൽ
വയനാട് : ഹൈദരാബാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 14 പേരടങ്ങുന്ന സംഘം നാട്ടിലേക്ക് തിരിച്ചത് ഏറെ അസ്വസ്ഥമായിട്ടാണ്. കോഴിക്കോട് സ്വദേശികളായ ഇവർ കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ ഉറപ്പോടു കൂടി കേരളത്തിലേക്ക് മാർച്ച് 24ന് രാവിലെ 7 മണിക്ക് യാത്ര തിരിച്ചു. കലക്ടർ അയച്ച മെയിലുമായിട്ടാണ് അവർ യാത്ര തിരിച്ചത്. പക്ഷെ യാത്ര മദ്ധ്യേ രാജ്യം മുഴുവൻ 21 ദിവസത്തേക്ക് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് അവരെ ഏറെ ആശങ്കയിലാക്കി. നാട്ടിലെത്തിക്കാമെന്നു ഉറപ്പ് പറഞ്ഞ ഡ്രൈവർ കർണാടകം ബോർഡറിൽ ഇറക്കാമെന്നു അവിടെ നിന്നും വേറെ വാഹനം തരപ്പെടുത്തണമെന്നും പറഞ്ഞു. ''രാത്രി 1 മണിക്ക് ബോർഡർ എത്തും ബാക്കി നിങ്ങൾ നോക്കുക'' അതായിരുന്നു അവരുടെ മറുപടി.
അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ 13 പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനെത്തന്നെ വിളിച്ചു. മറ്റു നിർവാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരം നിർദേശിച്ചു. രാത്രി വൈകി കേരള-കർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ടുപോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് സ്വദേശി ആതിര ഷാജി പറയുന്നു.
കാര്യങ്ങൾ കേട്ട ഉടനെ മുഖ്യമന്ത്രി നിർദേശങ്ങൾ നൽകി. ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാൻ പറഞ്ഞു. ആവശ്യമായ നിർദേശം നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈൽ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോൽപ്പെട്ടിയിൽ വാഹനം എത്തുമ്പോഴേക്കും തുടർന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനൽകി. തോൽപ്പെട്ടിയിൽ വാഹനം ഇറങ്ങിയ ഉടൻ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ് കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സർക്കാർ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകൾ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.
''നന്ദി പറയാൻ വിളിച്ചപ്പോഴും മുഖ്യമന്ത്രി എന്റെ കാൾ എടുത്തു. ഞങ്ങൾ സുരക്ഷിതരായി വീടുകളിൽ എത്തിയതിൽ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും മുഖ്യമന്ത്രി പറഞ്ഞു തന്നതായി ഫേസ്ബുക്കിൽ കുറിച്ചു.
ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് :