നിപ; ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി
നിപാ വൈറസ‌് ബാധയുടെ ഭാഗമായി ആറുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നുള്ളത് നാടിനാകെ ആശ്വാസം പകരുന്ന വാർത്തയാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോളുള്ള ജാഗ്രതാപൂർണമായ നടപടികൾ നമ്മൾ അവസാനിപ്പിക്കുന്നില്ല. എല്ലാം തുടരുകതന്നെ ചെയ്യും. ചിലർകൂടി നിരീക്ഷണത്തിലുണ്ട്. ഈ വർഷം നിപാ വൈറസ് ഒരാളെ ബാധിച്ചപ്പോൾ കഴിഞ്ഞ വർഷത്തെ അനുഭവം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ ആവശ്യമായ മുൻകരുതലും പ്രതിരോധവും സൃഷ്ടിക്കുന്നതിന‌് ഗുണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻകരുതലുകൾ കുറച്ചുകാലം കൂടി ഉണ്ടാകും. എന്നാൽ മാത്രമേ പൂർണമായും മുക്തമായെന്ന് പറയാൻ കഴിയൂ. ഇതോടൊപ്പം ഈ രോഗത്തിന് കാരണക്കാരായി കാണുന്നത് പഴംതീനികളായ വവ്വാലുകളെയാണ്. കഴിഞ്ഞ തവണ നടത്തിയ പരിശോധനയിൽ ഇത് നമ്മൾ കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട‌് തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ട്. വവ്വാലുകൾ ഏത് ഘട്ടത്തിലാണ് ഇതിന്റെ വാഹകരാകുന്നതെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ഗവേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട‌്. കാർഷിക സർവ്വകലാശാലയും, ഫോറസ്റ്റ‌് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൃഗസംരക്ഷണ വകുപ്പിനെയെല്ലാം ഇതിനായി ചുമതലപ്പെടുത്താൻ കഴിയും.
ദേശീയ തലത്തിലും പരിശോധന നടത്താൻ കഴിയും. അതുമായല്ലൊം ബന്ധപെട്ട‌് യോഗം വിളിച്ചുചേർത്ത‌് വേണ്ട പ്രവർത്തനങ്ങളിലേക്ക് കടക്കാൻ നാം ആവശ്യപ്പെടേണ്ടതുണ്ട‌്. വിവിധ വകുപ്പുകൾ ഇതിനായി ഏകോകിപ്പിക്കും. സന്നദ്ധസേവന തൽപ്പരരായ ആളുകൾ, കുടുംമ്പശ്രീ പ്രവർത്തകർ, എല്ലാവരുടേയും സഹകരണം നമുക്ക‌് ആവശ്യമുണ്ട‌്. ഈ ഘട്ടത്തിൽ നാം ജാഗൃത ഉപേക്ഷിക്കരുത്. മുഖ്യമന്ത്രി പറഞ്ഞു