മെഡിസെപ്പിനു പുതിയ ടെൻഡർ: കരാർ റദ്ദാക്കുന്നത് പോരാട്ട വിജയം: -കെ.പി.എസ്.ടി.എ.
കേരളത്തിലെ അധ്യാപകർക്കും ജീവനക്കാർക്കും ലഭ്യമായിരുന്ന മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ് സൗകര്യം ഒഴിവാക്കി നടപ്പാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസിപ്പിലെ നിബന്ധനകൾ അധ്യാപകർക്കും ജീവനക്കാർക്കും ദ്രോഹകരമാണെന്നും കോർപ്പറേറ്റ് സ്ഥാപനമായ റിലയൻസിന് കീഴ്പ്പെട്ട് ജീവനക്കാരുടെ അവകാശങ്ങൾ അടിയറ വെച്ച് നടപ്പാക്കിയ പദ്ധതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടും നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയമാണ് പദ്ധതിക്കായ് റീടെൻഡർ നടത്താനുള്ള തീരുമാനമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് വി.കെ.അജിത്കുമാർ അഭിപ്രായപ്പെട്ടു.
മെച്ചപ്പെട്ട ഒരൊറ്റ ആശുപത്രി പോലും ഉൾപ്പെടുത്താതെ, വിവിധ ചികിത്സകൾക്കു് തുലോം തുച്ഛമായ നിരക്കുകൾ മാത്രം നിശ്ചയിച്ച് , സർക്കാർ പങ്കാളിത്തമില്ലാതെ ജീവനക്കാരിൽ നിന്നു മാസവിഹിതം പിരിച്ച് കോർപ്പറേറ്റ് മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരിന് അധ്യാപകരുടേയും ജീവനക്കാരുടെയും ശക്തമായ എതിർപ്പിനു മുന്നിലാണ് കീഴടങ്ങേണ്ടി വന്നത്. കെ.പി.എസ്.ടി.എ നടത്തിയ പ്രക്ഷോഭങ്ങളും ഇടപെടലുകളും പൊതു സമൂഹത്തിലും ചർച്ചയായത് സർക്കാരിനെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു.