മലയാളത്തിൻ്റെ താരവിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാൾ, ആശംസകളുമായി ആരാധകർ
തിരുവനന്തപുരം: മലയാളത്തിൻറ താര വിസ്മയത്തിന് ഇന്ന് അറുപതാം പിറന്നാൾ. നാലു പതിറ്റാണ്ടായി നമ്മെ അതിശയിപ്പിക്കുന്ന മോഹൻലാലിന് പിറന്നാൾ ആശംസകൾ അർപ്പിക്കുകയാണ് നാട്. തിരനോട്ടത്തിലെ കുട്ടപ്പന് സൈക്കിൾ ബാലൻസ് അത്ര വശമായിരുന്നില്ല. മോഹൻലാലിൻറയും തലസ്ഥാനത്തെ ഒരു കൂട്ടം സുഹൃത്തുക്കളുടെയും ആദ്യ സിനിമാ യാത്രക്ക് ഉണ്ടായത് ഒരുപാട് തടസ്സങ്ങൾ. പക്ഷെ 78 ൽ വിറച്ച് വിറച്ച് സൈക്കിളോടിച്ച ലാലിൻറെ അസാധാരണ കുതിപ്പാണ് പിന്നെ മലയാള സിനിമയും ഇന്ത്യൻ സിനിമയും കണ്ടത്.
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മോഹൻലാലിൻറയും മലയാള സിനിമയുടേയും തലവരമാറ്റി. ഷാളും കൂളിംഗ് ഗ്ലാസുമണിഞ്ഞെത്തിയ വില്ലൻ പിന്നെ മെല്ലെ മെല്ലെ നായകനായും താരമായും സൂപ്പർതാരമായും ആയുള്ള വേഷപ്പകർച്ച. മലയാള സിനിമയുടെ സുവർണ്ണകാലമെന്ന് അടയാളപ്പെടുത്തുന്ന എൺപതുകളിലും 90 കളിലും പുറത്ത് വന്ന എണ്ണം പറഞ്ഞ ചിത്രങ്ങൾ ലാലിലെ മഹാനടനെ കാണിച്ചുതന്നു.
ഒരു വശത്ത് ഒരു ചെറു നോട്ടത്തിൽ പോലും അസാമാന്യമായ അഭിനയത്തിന്റെ മിന്നലാട്ടങ്ങളും , മറുവശത്ത് താരപരിവേഷത്തിൻറെ പരകോടി കണ്ട വേഷങ്ങളുമായി ഈ നടൻ തുടർച്ചയായി അമ്പരപ്പിച്ച് കൊണ്ടിരുന്നു. മലയാളത്തിൻറെ അഭിമാനം ഭാഷാതിർത്തികൾ ഭേദിച്ചപ്പോോഴും കണ്ടത് മാജിക് ലാലിസം...
മികച്ച നടനുള്ള രണ്ട് പുരസ്ക്കാരങ്ങളടക്കം നാലു ദേശീയ അവാർഡുകൾ. 9 സംസ്ഥാന ബഹുമതികൾ. പത്മശ്രീ. പത്മഭൂഷൻ എന്നിങ്ങനെ നേടിയ അംഗീകാരങ്ങളേറെ.. മുന്നൂറിലേറെ വേഷങ്ങൾ പിന്നിട്ട് അറുപതിൻ്റെ നിറവിലെത്തിയ പ്രിയനടനിൽ നിന്നും ആരാധകർ ഇനിയുമേറെ പ്രതീക്ഷിക്കുന്നു.