ട്രംപിന്റെ ഒറ്റ കോളിൽ ബൈക്കിനു മോദി കുറച്ചത് 50% നികുതി
ന്യൂഡൽഹി : ഹാര്‍ലി ഡേവിഡ്സൺ ഉൾപ്പെടെയുള്ള അമേരിക്കന്‍ ബൈക്കുകൾക്കു വൻ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയെ ‘ചുങ്ക രാജാവ്’ എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഹസിച്ചതിന് പിന്നാലെ ഇത് പകുതിയായി കുറച്ചു. പകുതിയായി കുറച്ചാല്‍ പോരാ, മുഴുവന്‍ നികുതിയും എടുത്തുകളയണം എന്നാണ് ട്രംപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
‘ഞാൻ മോദിയുമായി സംസാരിച്ചു ഇറക്കുമതി ചുങ്കം എടുത്തുകളയണമെന്നു ആവശ്യപ്പെട്ടു. 50 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നു യുഎസിലേക്ക് ആയിരക്കണക്കിന് ബൈക്കുകളാണ് ഒരു നികുതിയുമില്ലാതെ ഇറക്കുമതി ചെയ്യുന്നത്. അമേരിക്കന്‍ മോട്ടോര്‍ സൈക്കിളിന് നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന യുഎസ് ആവശ്യത്തോട് ആലോചിച്ച് തീരുമാനിക്കാമെന്നായിരുന്നു മോദിയുടെ മറുപടി’– ട്രംപ് പറഞ്ഞു.
ഗാട്ട് കരാർ (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്സ് ആൻഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു യുഎസിൽ നികുതിയില്ല. ജിഎസ്പി പ്രകാരമാണിത്. എന്നാൽ ഇന്ത്യ 20 ശതമാനത്തിൽ കൂടുതൽ ഇറക്കുമതിചുങ്കം യുഎസിൽ നിന്നു എല്ലാ ഉത്പന്നങ്ങൾക്കും ഈടാക്കുന്നുണ്ട്. ഈ വ്യത്യാസം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നു ട്രംപ് പറയുന്നു.