കാർഗിൽ ഹീറോക്ക് ഇനി വിശ്രമം
ഇന്ത്യയുടെ എക്കാലത്തെയും ശക്തി മിഗ് 27 സേവനം മതിയാക്കുന്നു. ജോധ് പൂരിലെ എയര്‍ബേസില്‍ വെച്ചുനടന്ന ചടങ്ങില്‍ മുതിര്‍ന്ന സേനാമേധാവികളുടെ സാനിധ്യത്തിൽ മിഗ് 27 അവസാനമായി ഒരിക്കല്‍ കൂടി പറന്നിറങ്ങി സേവനം അവസാനിപ്പിച്ചു. ഡീകമ്മീഷന്‍ ചടങ്ങിന്റെ ഭാഗമായി മിഗിന് ഇന്ത്യന്‍ സേന വാട്ടര്‍ സല്യൂട്ട് നല്‍കി. അതിനുശേഷമാണ് വ്യോമസേന മിഗ് 27നെ ഡീ കമ്മീഷന്‍ ചെയ്തതായി പ്രഖ്യാപിച്ചത്. ഇതോടെ 35 വർഷം നീണ്ട ഇന്ത്യയുടെ ആകാശ പ്രതിരോധത്തിന്റെ കരുത്തായിരുന്ന മിഗ് 27, തന്റെ യുദ്ധ വീരകഥകളുടെ സ്മരണകള്‍ അവശേഷിപ്പിച്ചുകൊണ്ട് ചരിത്രമായി മാറി. മിഗ് 27 വിടവാങ്ങിയത് ഡിസംബർ 27നാണു എന്നതും കൗതുകമായി.
കാർഗിൽ യുദ്ധ സമയത്തെ ഹീറോ ആയിരുന്നു മിഗ് 27. കാര്ഗിലിലെ ഓപ്പറേഷൻ വിജയ് വിജയത്തിലെത്തിക്കാൻ മിഗ് 27 വഹിച്ച പങ്ക് ചില്ലറയായിരുന്നില്ല. മണിക്കൂറിൽ 1350 കിലോമീറ്റർ വരെ വേഗതയാർജിക്കാൻ കഴിവുള്ള 'ബഹദൂർ' എന്ന വിളിപ്പേരുള്ള മിഗ് 27, ശത്രു പാളയങ്ങളിൽ മിന്നൽ വേഗത്തിൽ എത്തി ലേസർ ബോംബുകളും ക്രൂയിസ് മിസൈലുകളും ലക്ഷ്യ സ്ഥാനത്തു തൊടുത്ത ശേഷം തിരിച്ചെത്തും. ആർ 29 എന്ന എൻജിനാണ് മിഗിൽ ഉള്ളത്. ഇതിനു മാർക്ക് 1 വേഗതയിൽ വരെ എത്താൻ കഴിയും.
1975ല്‍ ആണ് മിഗ്-27 നെ സോവിയറ്റ് യൂണിയന്‍ അവതരിപ്പിക്കുന്നത്. 1984- ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് ഇന്ത്യ മിഖായോന്‍-ഗുരേവിച്ച് എന്ന മിഗിനെ വാങ്ങി. പിന്നീട് സാങ്കേതിക വിദ്യ സ്വന്തമാക്കിയ ശേഷം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിര്‍മിക്കാന്‍ ആരംഭിച്ചു. ഇത്തരത്തില്‍ 165 വിമാനങ്ങള്‍ എച്ച്എഎല്‍ നിര്‍മിച്ചിട്ടുണ്ട്. 2006ല്‍ മിഗ് വിമാനങ്ങള്‍ നവീകരിച്ച് എഞ്ചിന്‍ ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ. 80 -90 കളില്‍ ശത്രുരാജ്യങ്ങളുടെ പേടിസ്വപ്‌നമായിരുന്നു ഇന്ത്യയുടെ മിഗ് 27.
കാലപ്പഴക്കവും അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുമാണ് മിഗ് 27നെ ഡീക്കമ്മീഷൻ ചെയ്യാൻ വായുസേനയെ പ്രേരിപ്പിച്ചത്. നേരത്തെ മിഗ് 23 ഡീക്കമ്മീഷൻ ചെയ്തിരുന്നു. മിഗ് ശ്രേണിയിലെ 21, 29 പോർ വിമാനങ്ങൾ തുടർന്നും വായുസേനയിൽ ഉണ്ടാകും.
ഡീക്കമ്മീഷൻ ചെയ്ത പോർ വിമാനങ്ങൾ ചരിത്ര മ്യൂസിയത്തിൽ സൂക്ഷിക്കുകയോ സുഹൃത് രാജ്യങ്ങൾക്കു നൽകുകയോ ചെയ്യാം. ഈ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല.