പോലീസിന് മജിസ്റ്റീരിയല്‍ അധികാരം; എൽഡിഎഫിൽ ഭിന്നത
തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരത്തോടെ പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയാതായി സൂചന. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ വിഷയത്തില്‍ ഉത്തരവിറക്കരുതെന്നാവശ്യപ്പെട്ടാണ് സിപിഐ നിയമസഭാ കക്ഷി നേതാവും റവന്യു മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതയാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ നിലവില്‍ കമ്മീഷണറേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന കാര്യത്തില്‍ ഉത്തരവിറങ്ങിയിട്ടില്ല. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷണറായി ചുമതലയേല്‍ക്കുകയും ചെയ്തു.
കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കാനുള്ള ഉത്തരവിറങ്ങാനുള്ള സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെയാണ് എതിര്‍പ്പുമായി സിപിഐ രംഗത്ത് വന്നത്. മുന്നണിയിലെ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. ഇതിലാണ് സിപിഐയ്ക്ക് അതൃപ്തി.
രാജ്യത്തെ 50 നഗരങ്ങളില്‍ മജിസ്റ്റീരിയല്‍ അധികാരത്തോടെയുള്ള കമ്മീഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റാന്വേഷണത്തില്‍ പോലീസിന്റെ കാര്യക്ഷമതയും നിലവാരവും വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കമ്മീഷണറേറ്റുകള്‍ സ്ഥാപിക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.