മായങ്ക് അഗർവാളിനു ഡബിൾ സെഞ്ചുറി; ഇന്ത്യ 400 പിന്നിട്ടു
വിശാഖപട്ടണം : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ഇരട്ട സെഞ്ചുറി. കരിയറിലെ ആദ്യ സെഞ്ചുറി തന്നെ മായങ്ക് ഇരട്ടസെഞ്ചുറിയിലെത്തിച്ചു. 358 പന്തില്‍ അഞ്ചു സിക്സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്. 371 പന്തില്‍ 6 സിക്സും 23 ബൗണ്ടറികളുമടക്കം 215 റൺസെടുത്ത മായങ്ക് ആണ് ഏറ്റവും ഒടുവിൽ പുറത്തായത്.
244 പന്തില്‍ ആറു സിക്സും 23 ബൗണ്ടറികളുമടക്കം 176 റണ്‍സെടുത്ത രോഹിത്തിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടെസ്റ്റില്‍ ഓപ്പണറായുള്ള അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടിയ രോഹിത്തിനെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ കേശവ് മഹാരാജിന്റെ പന്തില്‍ ഡിക്കോക്ക് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു.ഓപ്പണിങ് വിക്കറ്റില്‍ 317 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് - മായങ്ക് സഖ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏതു വിക്കറ്റിലും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി.
ആറു റൺസെടുത്ത പൂജാര, ഇരുപത് റൺസെടുത്ത കോഹ്ലി, പതിനഞ്ചു റൺസെടുത്ത രഹാനെ എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 446 എന്ന നിലയിലാണ്. ഹനുമ വിഹാരിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.