മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പ്; കോടതി വിധി നാളെ
ന്യൂഡൽഹി : മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഹര്‍ജികളില്‍ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസ്.വി.എന്‍.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും സുപ്രീം കോടതിയിൽ ഹാജരായി. അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങാണ് ഹാജരായത്.
വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയം വേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഗവര്‍ണര്‍ 14 ദിവസം നല്‍കിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സാധിക്കൂവെന്നും റോഹ്ത്തഗി കോടതിയെ അറയിച്ചു. എന്നാൽ പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കപില്‍ സിബലും മനു അഭിഷേക് സിങ്‌വിയും ആവശ്യപ്പെട്ടു.
ഫഡ്‌നാവിസും അജിത് പവാറും ഗവര്‍ണര്‍ക്ക് നല്‍കിയ കത്തും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ ഫഡ്‌നാവിസിനയച്ച കത്തും കോടതിയില്‍ വായിച്ചു. 170 എംഎല്‍എമാരുടെ പിന്തുണയുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഫഡ്‌നാവിസിനെ ക്ഷണിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. എന്‍സിപിയുടെ 54 ഉം സ്വതന്ത്രരുടേയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാറാണെന്നും അവരുടെ എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് അദ്ദേഹം ഗവര്‍ണര്‍ക്ക് നവംബര്‍ 22-ന് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ഹര്‍ജികള്‍ വിശാലമായ ഭരണഘടനാ ബെഞ്ചിന് മുന്നിലേക്ക് വിടണമെന്നും റോഹ്ത്തഗി ആവശ്യപ്പെട്ടു.
154 എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലം തന്റെ കൈയിലുണ്ടെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്‍സിപിയുടെ 48 ഉം ശിവസേനയുടെ 56 ഉം കോണ്‍ഗ്രസിന്റെ 44 ഉം ആറ് സ്വതന്ത്ര എംഎല്‍എമാരുടേതുമടക്കമാണ് 154 പേരുടെ പിന്തുണ. സഖ്യ സര്‍ക്കാര്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ഗവര്‍ണറുടെ നടപടികള്‍ പരിശോധിച്ചാല്‍ കോടതിക്ക് കാര്യം ബോധ്യമാകും. ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഗവര്‍ണറുടെ നടപടികളില്‍ സംശയമുണ്ടാക്കുന്നു.ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്. പുലര്‍ച്ചെ രാഷ്ട്രപതി ഭരണം പിന്‍വലിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കത്ത് നല്‍കിയ ഗവര്‍ണറുടെ നടപടി തെറ്റാണ്. പുലര്‍ച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചു. അജിത് പവാര്‍ എന്‍സിപി എംഎല്‍എമാര്‍ ഒപ്പിട്ട് നല്‍കിയെന്ന് പറഞ്ഞ് സമര്‍പ്പിച്ച കത്തില്‍ എവിടെയാണ് ബിജെപിയെ പിന്തുണക്കുന്നതെന്ന് പറയുന്നതെന്നും സിബല്‍ ചോദിച്ചു