മാറിതാമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍ പെടരുത്: പിണറായി വിജയന്‍
സംസ്ഥാനത്ത് ജനങ്ങള്‍ കഴിഞ്ഞ പ്രളയത്തിന്റെ അനുഭവമുള്‍ക്കൊണ്ട് രക്ഷാപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാത്രിയോടെ മഴയുടെ ശക്തി കുറഞ്ഞാലും മലയോര മേഖലയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ ശക്തമായ കാറ്റും മഴയുമുണ്ടാവുക എന്നാണ് കാലാവസ്ഥാ പ്രവചനമെന്ന് പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
"അപകടസാധ്യതയുള്ള മേഖലയില്‍ നിന്ന് എത്രയും വേഗം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനാണ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാറിതാമസിക്കാത്തതിന്റെ പേരില്‍ ആരും അപകടത്തില്‍ പെടരുത്. രക്ഷാപ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. അപകടമേഖലയിലുള്ളവര്‍ നിര്‍ബന്ധമായും മാറണം." എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
കോഴിക്കോട് വയനാട് മലപ്പുറം ജില്ലകളില്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. നാളെ കഴിഞ്ഞാല്‍ തീവ്രത കുറയുമെന്നാണ് പ്രവചനം. എങ്കിലും ആഗസ്റ്റ് 15ന് വീണ്ടും മഴയുണ്ടാകുമെന്നാണ് പ്രവചനം. കടല്‍ പ്രക്ഷുബ്ദമാകാനും ഉയര്‍ന്ന തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും തീരദേശങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 315 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 5636 കുടുംബങ്ങളിലായി 22165 പേര്‍ ക്യാമ്പിലുണ്ട്, വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പിലുള്ളത് 9951. മലയോര മേഖലയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 09-08-2019
സംസ്ഥാനത്ത് മൂന്നു ദിവസമായി കനത്ത മഴ പെയ്യുകയാണ്. ആഗസ്റ്റ് 7, 8, 9 തീയതികളിലായി 22 ആളുകള്‍ മരണപ്പെട്ടതായി കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദുരന്തം നേരിടാന്‍ സാധ്യമായ എല്ലാ സജ്ജീകരണങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതിതീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം പുഴ, കുതിരപ്പുഴ, കുറുമന്‍ പുഴ തുടങ്ങിയ നദികളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അത് ചൂണ്ടിക്കാട്ടി കേന്ദ്ര ജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലകളില്‍ കനത്ത മഴ പെയ്യും എന്ന മുന്നറിയിപ്പുണ്ട്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകും എന്നാണ് കാലാവസ്ഥ പ്രവചനം. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് തീവ്രമായി മഴ പെയ്യുന്നത്. നാളെ കഴിഞ്ഞാല്‍ തീവ്രത കുറയുമെന്ന് പ്രവചനമുണ്ട്. ആഗസ്റ്റ് 15 ന് വീണ്ടും കനത്ത മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണം.
സംസ്ഥാനത്ത് ഇതുവരെ 315 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുവരെ 5,936 കുടുംബങ്ങളില്‍ നിന്നായി 22,165 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട് ആണ് എറ്റവും കൂടുതല്‍ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. (9,951 പേര്‍). തിരുവനന്തപുരം- 656, പത്തനംതിട്ട- 62, ആലപ്പുഴ - 12, കോട്ടയം - 114, ഇടുക്കി - 799, എറണാകുളം - 1575, തൃശ്ശൂര്‍ - 536, പാലക്കാട് - 1200, മലപ്പുറം - 4106, കോഴിക്കോട് - 1653, കണ്ണൂര്‍ -1483, കാസര്‍ഗോഡ് -18 എന്നിങ്ങനെയാണ് ആളുകളെ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഏകോപനം എല്ലാ ജില്ലാ കളക്ടര്‍മാരും നിര്‍വഹിക്കുന്നു. ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങളുടെ ശേഖരണവും തുടങ്ങിയിട്ടുണ്ട്. പുതിയ വസ്ത്രം, ബെഡ്ഷീറ്റ്, പായ, മരുന്ന്, പാത്രങ്ങള്‍, കുടിവെള്ളം തുടങ്ങിയവ ശേഖരിക്കാന്‍ പ്രത്യേക സെന്‍ററുകള്‍ ആരംഭിച്ചു.
ഇന്നലെ 24 ഇടത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. മലയോര മേഖലകളില്‍ അത് ഇനിയും തുടരുമെന്നാണ് സൂചനയുള്ളത്. അതുകൊണ്ട് ആ മേഖലയില്‍ പ്രത്യേക ശ്രദ്ധ നല്‍കി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തും.
വയനാട്ടിലെ മേപ്പാടിയിലാണ് എറ്റവും വലിയ ഉരുള്‍പൊട്ടലുണ്ടായത്. രണ്ടു കുന്നുകള്‍ക്ക് ഇടയില്‍ വരുന്ന ഭാഗം മണ്ണ് ഒലിച്ചുപോയതായാണ് കാണുന്നത്. മേപ്പാടിയിലേക്കുള്ള ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏയര്‍ഫോഴ്സിന്‍റെ സേവനം തേടിയിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്സ്, പോലീസ്, വനം വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തകരും ഇപ്പോള്‍ മേപ്പാടിയിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ യന്ത്രങ്ങള്‍ മേപ്പാടിയിലെത്തിക്കാന്‍ ശ്രമിക്കുകയാണ്. റോഡ് മാര്‍ഗം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യന്ത്രങ്ങള്‍ എയര്‍ഫോഴ്സിന്‍റെ സഹായത്തോടെ എയര്‍ലിഫ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ മറുഭാഗത്തുള്ളവര്‍ ഒറ്റപ്പെട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടനെ മാറ്റാനുള്ള നടപടി സ്വീകരിക്കും.
മേപ്പാടി, നിലമ്പൂര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ പ്രശ്നങ്ങളുള്ളത്. ചാലക്കുടി പുഴയിലും ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാത്രി സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ ഓഫീസിലെത്തി വിവരങ്ങള്‍ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ബന്ധപ്പെട്ട എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തിലാണ് നൂറ്റാണ്ടിലെ എറ്റവും കൊടിയ പ്രളയം സംസ്ഥാനം അഭിമുഖീകരിച്ചത്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അക്ഷീണം പ്രയത്നിക്കുന്ന ഘട്ടത്തിലാണ് വീണ്ടും കനത്ത മഴയും ദുരന്തവും ഉണ്ടാവുന്നത്. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേതുപോലെ തീവ്രമായ പ്രളയ സ്ഥിതിയില്ല. കഴിഞ്ഞ പ്രളയത്തിന്‍റെ അനുഭവത്തില്‍ നിന്ന് സ്വായത്തമാക്കിയ മുന്‍കരുതലുകള്‍ നാം സ്വീകരിക്കുന്നുമുണ്ട്. എന്നാല്‍ അപകടം ഒഴിവാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
പ്രളയ ബാധിതമായ ജില്ലകളിലേക്ക് മന്ത്രിമാരെ പ്രത്യേകം ചുമതല നല്‍കി നിയോഗിച്ചിട്ടുണ്ട്. അണക്കെട്ടുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കുറ്റ്യാടി, പെരിങ്ങല്‍ക്കൂത്ത് അണക്കെട്ടുകള്‍ തുറന്നു. ഇടുക്കിയില്‍ ഇപ്പോള്‍ 30 ശതമാനമേ വെള്ളമുള്ളൂ. പമ്പ - 50 ശതമാനം, കക്കി - 25, ഷോളയാര്‍ - 40, ഇടമലയാര്‍ -40, ബാണാസുര സാഗര്‍ - 78 ശതമാനം എന്നിങ്ങനെയാണ് ജലനിരപ്പ്. ബാണാസുര സാഗര്‍ അണക്കെട്ട് ഉടനെ തുറക്കേണ്ട സ്ഥിതിയുണ്ട്. ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ലഭ്യമാക്കും.
തമിഴ്നാട്ടിലെ കോണ്ടൂര്‍ കനാല്‍ തകര്‍ന്നതിനാല്‍ ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളം എത്തുന്നുണ്ട്. പെരിയാര്‍ നിറഞ്ഞൊഴുകുന്നതുകൊണ്ട് ആലുവ, കാലടി തുടങ്ങിയ ഭാഗങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം കാരണം വാട്ടര്‍ അതോറിറ്ററിയുടെ 58 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു. 1.66 ലക്ഷം കണക്ഷനുകളെ ഇത് ബാധിച്ചു. വെള്ളം ഇറങ്ങിയാലേ ഇവ റിപ്പേയര്‍ ചെയ്യാന്‍ കഴിയൂ. ഈ സാഹചര്യം കണക്കിലെടുത്ത് ടാങ്കറില്‍ ശുദ്ധജലവിതരണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ ജില്ലാ ഭരണ സംവിധാനങ്ങളും 24 മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. പോലീസ്, ഫയര്‍ ആന്‍റ് റെസ്ക്യൂ സംവിധാനങ്ങള്‍ ഇതിനോടൊപ്പം ജാഗ്രതയോടെ രംഗത്തുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 13 ടീമുകള്‍ സംസ്ഥാനത്ത് എത്തിക്കഴിഞ്ഞു. തകര്‍ന്ന ഗതാഗത സംവിധാനങ്ങള്‍ പുനസ്ഥാപിക്കാന്‍ എന്‍ജിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ മൂന്ന് ടീമുകള്‍ ഉടനെയെത്തും. മൂന്ന് കോളം സൈന്യം ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. മദ്രാസ് റെജിമെന്‍റ് സെന്‍ററിന്‍റെ രണ്ട് ടീം ഉടനെ പാലക്കാട്ട് എത്തും. അവരെ ദുരന്തബാധിത സ്ഥലത്തേക്ക് നിയോഗിക്കും. രക്ഷാ പ്രവര്‍ത്തനത്തിനും ഭക്ഷണ വിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സൈന്യത്തിന്‍റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കണം എന്ന നിര്‍ദ്ദേശമാണ് കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളത്. മാറിത്താമസിക്കാത്തതിന്‍റെ പേരില്‍ ആരും അപകടത്തില്‍പ്പെടാന്‍ പാടില്ല. കഴിഞ്ഞ പ്രളയത്തിന്‍റെ അനുഭവം ഉള്‍ക്കൊണ്ട് എല്ലാവരും രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണം. മലയോര മേഖലകളിലെ വിനോദ സഞ്ചാരം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. അപകട സാധ്യതയുള്ള റോഡുകളിലൂടെയും ഒഴുക്കുള്ള സ്ഥലങ്ങളിലൂടെയും വാഹനഗതാഗതം പാടില്ല. വെള്ളം കയറുമെന്ന് ഭയപ്പെടുന്ന മേഖലകളില്‍ താമസിക്കുന്നവര്‍ ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു സാമഗ്രികളും കരുതിവെയ്ക്കണം. ഇത് സംബന്ധിച്ച് തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ ജില്ലാ ഭരണ സംവിധാനത്തില്‍ നിന്നും സംസ്ഥാന കേന്ദ്രത്തില്‍ നിന്നും നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ വകുപ്പുകള്‍ക്കും ജാഗ്രതയോടെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം അടച്ചിട്ടതിനാല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്താണ് ഇറങ്ങുന്നത്. ഇതുമൂലം യാത്രക്കാര്‍ നേരിടുന്ന പ്രയാസം ഒഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകള്‍ നടത്തണമെന്ന് കെ.എസ്.ആര്‍.ടി.സിയോട് ആവശ്യപ്പെട്ടു. അവര്‍ സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്.
ട്രാക്കില്‍ മരം വീണതിനാലും വൈദ്യുതി തകരാര്‍ മൂലവും ട്രെയിനുകള്‍ വൈകുന്നുണ്ട്. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. റെയില്‍ ഗതാഗതം തടസ്സപ്പെട്ട സ്റ്റേഷനുകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. സഹായത്തിനായി 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ബന്ധപ്പെടാനുള്ള ടോള്‍ഫ്രി നമ്പര്‍ 1070 ആണ്. ജില്ലകളില്‍ അതാത് ജില്ലകളിലെ എസ്.റ്റി.ഡി. കോഡ് ചേര്‍ത്ത് 1077-ല്‍ വിളിക്കണം. മറ്റുള്ള നമ്പറുകള്‍ - എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍റര്‍ 0471-2331639, 2333198, സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ 0471-2329227, 2518356.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഉരുള്‍പൊട്ടല്‍ മൂലം അപകടങ്ങള്‍ ഉണ്ടായ വയനാട് ജില്ലയിലെ മേപ്പാടി അടക്കമുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിക്കും. റോഡ് മാര്‍ഗം എത്താന്‍ കഴിയാതിരുന്നാല്‍ ഹെലികോപ്ടറുകള്‍ ഉപയോഗിക്കും.
ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണങ്ങള്‍ നാം ഒരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ മാത്രം ഇടപെടല്‍ കൊണ്ട് സാധ്യമാകേണ്ടതല്ല രക്ഷാ പ്രവര്‍ത്തനം. കഴിഞ്ഞ പ്രളയകാലത്ത് കേരളമാകെ ഉണര്‍ന്ന് എണീറ്റ് രക്ഷാദൗത്യത്തില്‍ ഇടപെടുകയായിരുന്നു. അത് നമുക്ക് മുന്നിലുള്ള മാതൃകയാണ്. മത്സ്യതൊഴിലാളികള്‍ കേരളത്തിന്‍റെ സൈന്യമായി സ്വയം മാറി ആപത്തില്‍പ്പെട്ടവരെ കൈപിടിച്ച് രക്ഷിക്കുന്നത് നമ്മെ ആവേശഭരിതരാക്കിയ ഓര്‍മ്മയാണ്. അതുപോലെ ഒരോരുത്തരും തങ്ങള്‍ക്ക് ആവുന്ന രീതിയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഇടപെടേണ്ടതുണ്ട്.
കഴിഞ്ഞ പ്രളയകാലത്തെ ദൃശ്യങ്ങള്‍ പുതിയതാണെന്ന മട്ടില്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരുത്തുന്ന ചില ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം തെറ്റായ നീക്കങ്ങളില്‍ നിന്ന് പിന്മാറണം. അവ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കുകയും വേണം. ജാഗ്രത പാലിക്കണമെന്നും എന്നാല്‍ അമിതമായ ആശങ്ക വേണ്ടെന്നുമാണ് ആവര്‍ത്തിച്ച് പറയാനുള്ളത്.
കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ നേവല്‍ ഏയര്‍ബേയ്സ് ഉപയോഗിക്കേണ്ടിവരും. അതിനുള്ള അനുമതി ചോദിച്ചിട്ടുണ്ട്. കൊച്ചിയില്‍ വരേണ്ട വിമാനങ്ങള്‍ തല്‍ക്കാലം തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും. ചീഫ് സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആലപ്പുഴയില്‍ 10-08-2019 ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.
വാര്‍ത്താസമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും പങ്കെടുത്തു.
കാലത്ത് മുഖ്യന്ത്രി വിളിച്ച അവലോകന യോഗത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഫയര്‍ ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍, ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, ടി.കെ. വിനോദ് കുമാര്‍, സംസ്ഥാന ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, എയര്‍ ഫോഴ്സ് സ്ക്വാഡറന്‍ ലീഡര്‍ ജീന്‍, പാങ്ങോട് മിലിറ്ററി ക്യാമ്പ് ഡെപ്യൂട്ടി കമാണ്ടന്‍റ് കുമാര്‍, സി.ആര്‍.പി.എഫ് കമാണ്ടന്‍റ് അജിത്, എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥന്‍ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.