ബിഹാറിലെ കുട്ടികളുടെ മരണം; ലിച്ചി പഴമല്ല കാരണം
മുസാഫിർപുർ : ബിഹാറിലെ മുസഫിര്‍പൂരിലെ കുട്ടികളുടെ മരണത്തിനു ലിച്ചിപ്പഴം കഴിച്ചതല്ല എന്ന് ദേശീയ ലിച്ചി ഗവേഷണ കേന്ദ്രം (നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഓണ്‍ ലിച്ചി). 110ലധികം കുട്ടികളാണ് ഈ വര്‍ഷം മുസഫര്‍പൂരില്‍ എന്‍സിഫലൈറ്റിസ് മൂലം മരിച്ചത്. മിക്കവരും 10 വയസില്‍ താഴെയുള്ളവര്‍. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെയായിരുന്നു ഭൂരിഭാഗം മരണങ്ങളും. രൂക്ഷമായ പോഷകാഹാരക്കുറവിന് പുറമെ അക്യൂട്ട് എന്‍സിഫലൈറ്റിസ് സിന്‍ഡ്രോമിന് (എഇഎസ്) കാരണമാകുന്നത് ലിച്ചിപ്പഴം കഴിക്കുന്നതാണ് എന്ന വിലയിരുത്തലുകള്‍ ശക്തമാണ്. അതേസമയം ലിച്ചിപ്പഴവും എന്‍സിഫലൈറ്റിസ് മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നാണ് എന്‍ആര്‍സിഎല്‍ ഡയറക്ടര്‍ ഡോ.വിശാല്‍ നാഥ് ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞത്.
ലിച്ചിപ്പഴത്തില്‍ വിഷമില്ല. ജനങ്ങളെ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യത്തെ പ്രധാന ലിച്ചി കേന്ദ്രമായ മുസഫര്‍പൂരില്‍ നിന്ന് മുംബൈയും ഡല്‍ഹിയും അടക്കമുള്ള നഗരങ്ങളിലേയ്ക്ക് ലിച്ചിപ്പഴം കയറ്റി അയയ്ക്കുന്നുണ്ട്. ലിച്ചിപ്പഴമാണ് പ്രശ്‌നമെങ്കില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ എന്‍സിഫലൈറ്റിസ് ഉണ്ടായില്ല എന്ന് ഡോ.വിശാല്‍ ചോദിക്കുന്നു. ലിച്ചിപ്പഴം വൈറ്റമിന്‍ ബി ഉള്‍ക്കൊള്ളുന്നതാണ്. കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മറ്റ് ധാതുക്കള്‍ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്. 11 വര്‍ഷമായി മുസഫര്‍പൂരിലെ റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ഈ പഴത്തിന് ഇത്തരത്തില്‍ എന്തെങ്കിലും പാര്‍ശ്വഫലമുള്ളതായി കണ്ടെത്തിയിട്ടില്ല – വിശാല്‍ നാഥ് പറഞ്ഞു.