സ്ത്രീശക്തി പുരസ്‌കാര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു. പുരസ്‌ക്കാര തുകയായ ഒരു ലക്ഷം രൂപ വേദിയില്‍ വച്ച് തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.കെ. ശൈലജ ടീച്ചര്‍ സംഭാവന നല്‍കി. നിപ പ്രതിരോധപ്രവര്‍ത്തനത്തിലെ മികവ് കണക്കിലെടുത്താണ് എട്ടാമത് സ്ത്രീശക്തി പുരസ്‌കാരത്തിനായി കെ.കെ. ശൈലജ ടീച്ചറെ തെരഞ്ഞെടുത്തത്. ഭരണരംഗത്തെ മികവിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും നിരവധി തവണ നടത്തിയ നല്ല മാതൃകയ്ക്കുളള അംഗീകാരമായാണ് സ്ത്രീശക്തി പുരസ്‌കാരം സമ്മാനിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഏഷ്യാനെറ്റ് ന്യൂസിന്റെ സ്ത്രീശക്തി പുരസ്‌കാരം തന്റെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് ലഭിച്ചതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമൂഹത്തിന്റ പൊതുവായ പുരോഗതി പകുതിയോ അതിലേറെയോ വരുന്ന സ്ത്രീ സമൂഹത്തെ ഒഴിവാക്കിക്കൊണ്ടായാല്‍ പറ്റില്ല. പുരുഷന്‍മാരെ പിന്നിലാക്കുന്ന എത്രയോ സ്ത്രീ മാതൃകളെ ചരിത്രത്തില്‍ കാണാനാകും. സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും തുല്യപങ്കാളിത്തം നല്‍കുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. വനിതകള്‍ക്ക് മാത്രമായി ഒരു വകുപ്പാരംഭിച്ചു. പോലീസില്‍ വനിത ബറ്റാലിയനുണ്ടാക്കി. ഫയര്‍ഫോഴ്‌സില്‍ ഫയര്‍ വുമണ്‍ തസ്തികയുണ്ടാക്കി. സ്ത്രീകളെ സര്‍ക്കാര്‍ വാഹനങ്ങളില്‍ ഡ്രൈവര്‍മാരായി നിയമിക്കാന്‍ തീരുമാനിച്ചു. സ്ത്രീകളെ ഇതിന് നിയോഗിച്ചപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നു. ഗുണകരമായ കാര്യങ്ങളെ പോലും അംഗീകരിക്കാന്‍ കഴിയാത്തവിധം നമ്മുടെ മനോഘടന മാറിപ്പോയി. അത് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്ത്രീശക്തി പുരസ്‌കാരത്തിലൂടെ ഏഷ്യാനെറ്റും ഇതു തന്നെയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൂടെ നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വേണ്ടി സ്ത്രീശക്തി പുരസ്‌കാരം ഏറ്റു വാങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. കേരളത്തിന്റെ സാമ്പത്തിക പരിമിധികളില്‍ നിന്നുകൊണ്ട് വലിയ മുന്നേറ്റം നടത്താന്‍ ആരോഗ്യ വകുപ്പിനായി. ആശുപത്രികളിലൊക്കെ വലിയ മാറ്റം കാണാന്‍ സാധിക്കും. എങ്കിലും നമ്മുടെ ആവശ്യങ്ങളനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല. ജി.ഡി.പി.യുടെ 2 ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് മാറ്റി വയ്ക്കുന്നത്. ഇതൊരു 15 ശതമാനമെങ്കിലുമാക്കണം. ജനങ്ങളുടെ ആരോഗ്യം നന്നാക്കിയാല്‍ രാജ്യ പുരോഗതിയില്‍ തന്നെ വലിയ മാറ്റമുണ്ടാക്കാനാകുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, എകെ ശശീന്ദ്രന്‍, ഏഷ്യാനെറ്റ് ന്യൂസ് ഡയറക്ടര്‍ & ബിസിനസ് ഹെഡ് ഫ്രാങ്ക് പി. തോമസ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.