സ്‌പ്രിംഗ്‌ളറിൽ സ്റ്റേ ഇല്ല; ഉപാധികളോടെ കരാറുമായി സർക്കാരിന് മുന്നോട്ട് പോകാം
കൊച്ചി: വിവാദമായ സ്പ്രിംക്ലർ കരാറിൽ സർക്കാരിന് ആശ്വാസം. കർശന ഉപാധികളോടെ കരാർ തുടരാൻ സർക്കാരിന് അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
ഇതിനകം ശേഖരിക്കുകയും വിശകലനം ചെയ്യപ്പട്ടതുമായ കോവിഡ് രോഗികളുടെ വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയതിനു ശേഷമേ സ്പ്രിംക്‌ളറിനു കൈമാറാന്‍ പാടുള്ളൂ എന്ന് ഇടക്കാല ഉത്തരവില്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പ്രിംക്‌ളര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡേറ്റ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തികളെ അറിയിക്കണമെന്ന് കേരള സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തികളുടെ സമ്മതം നേടിയതിനു ശേഷം മാത്രമേ ഈ ഡേറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും കോടതി പറഞ്ഞു. വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കണം ഡേറ്റ സ്പ്രിംക്ലറിന് കൈമാറേണ്ടതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സ്പ്രിക്‌ളര്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഡേറ്റയുടെ രഹസ്യസ്വഭാവത്തില്‍ ലംഘനം ഉണ്ടാവാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ല. കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നമോ സ്പ്രിംക്‌ളര്‍ ഒരു കാരണവശാലും പരസ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. കരാർ കാലാവധിക്ക് ശേഷം എല്ലാ ഡേറ്റയും സർക്കാരിന് തിരികെ നൽകണമെന്നും കോടതി നിർദേശിച്ചു.
ഡേറ്റ സംരക്ഷിയ്ക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം ഉത്തരവില്‍ ചൂണ്ടിക്കാട്ടി. എല്ലാ ഡേറ്റയും സര്‍ക്കാരിന്റെ കയ്യില്‍ ഭദ്രമാണ്.എന്നാല്‍ ഏപ്രില്‍ നാലിനുശേഷമേ ഇന്റേണല്‍ ഓഡിറ്റ് ഉണ്ടായിട്ടുള്ളൂ .കരാറിലെ ചില അപാകതകള്‍ കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഉത്തരവില്‍ പറഞ്ഞു.
2020ലെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം ഡേറ്റ ശേഖരിക്കാൻ സർക്കാരിന് അധികാരമുണ്ട്. അത് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരമാണു നടക്കുന്നത് എന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമെന്നും സർക്കാരിനു വേണ്ടി ഹാജരായ മുംബൈയിൽ നിന്നുള്ള സൈബർ വിദഗ്ധയായ അഭിഭാഷക എൻ.എസ്.നപ്പിനൈ വിശദീകരിച്ചു.
സ്പ്രിംക്ലറിന് എതിരെ ഇന്ത്യന്‍ കോടതിയില്‍ കേസ് നടത്താന്‍ കഴിയുമെന്നും ഡാറ്റ ദുരുപയോഗം ചെയ്യാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ച സര്‍ക്കാര്‍ സ്പ്രിംക്ലറിനെ തിരഞ്ഞെടുത്തത് സംബന്ധിച്ച് പ്രത്യേക സത്യവാങ്മൂലം നല്‍കാമെന്നും ഡേറ്റ എന്തിന് ഉപയോഗിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ബോധിപ്പിച്ചു. സ്പ്രിംക്ലര്‍ മാത്രമാണ് വിദേശത്ത് നടന്ന കോണ്‍ക്ലേവില്‍ പങ്കെടുത്തത്. ഏപ്രില്‍ രണ്ടിന് ഒപ്പുവച്ചത് സ്പ്രിംക്ലറിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നതിനുള്ള കരാറാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം വിവരങ്ങള്‍ ശേഖരിക്കുന്നതിന് തെളിവുണ്ടോയെന്ന് ഹര്‍ജിക്കാരനോട് കോടതി ഈ ഘട്ടത്തില്‍ ചോദിച്ചു. നിര്‍ബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി പരാതി കിട്ടിയിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നുവെങ്കില്‍ ഇടപെട്ടേനെ. ഇപ്പോള്‍ സന്തിലിതമായ ഒരു ഇടപെടല്‍ മാത്രമെ നടത്താനാകു എന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്റെ പല നടപടികളോടും യോജിപ്പില്ല. സാധാരണ ഗതിയില്‍ കോടതി ഇടപെടുമായിരുന്നു. എന്നാല്‍ കോവിഡിനെതിരെ യുദ്ധം നടക്കുമ്പോള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. സ്പ്രിംക്ലറിനെ കൂടാതെ സര്‍ക്കാരിനെ കോവിഡ് പ്രതിരോധം സാധ്യമല്ലെന്നാണ് പറയുന്നത്. അതുകൊണ്ട് ഈ ഘട്ടത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ വ്യക്തികളുടെ പേര്, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ രഹസ്യമായി സൂക്ഷിക്കണം. ആധാര്‍ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ വിശകലനത്തിന് ഉപയോഗിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ വിവരങ്ങളും രഹസ്യമാക്കിവെക്കാമെന്ന് സർക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി.
കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനൊപ്പം കോടതിയുമുണ്ട്. വ്യക്തികളുടെ സുരക്ഷ മാത്രമാണ് മുന്‍ഗണന. സ്വകാര്യത നഷ്ടമായാല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നതിനപ്പുറമാണ്. സര്‍ക്കാരിനെ കുറ്റപ്പെടുത്തുക ലക്ഷ്യമല്ല-കോടതി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികൾ സമർപ്പിച്ചിരുന്നു.വിവാദമായ സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നും ഇതിനകം വിവരങ്ങൾ ശേഖരിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷനേതാവ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഐടി സെക്രട്ടറി, സ്പ്രിംക്ലർ സിഇഒ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. ഇതുവരെ സ്പ്രിംക്ലറിൽ വ്യക്തിവിവരങ്ങൾ അപ്ലോഡ് ചെയ്യപ്പെട്ട ആളുകൾക്കുള്ള നഷ്ടപരിഹാരത്തുക മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരിൽ നിന്ന് ഈടാക്കണമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.ഈ ആവശ്യങ്ങള്‍ ഒന്നും കോടതി അംഗീകരിച്ചില്ല.