പ്രതിപക്ഷത്തിന് മറുപടി ; "അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കാൻ നിൽക്കരുത്''.ആരോപണങ്ങളില്‍ ആശങ്കയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അനാവശ്യ വിവാദങ്ങളുണ്ടാക്കി കോവിഡ് പ്രതിരോധവ്രർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി. ''അവരവരുടെ രീതിവച്ച് മറ്റുള്ളവരെ അളക്കാൻ നിൽക്കരുത്'' എന്ന് പ്രതിപക്ഷത്തിന് മറുപടിയായി പറഞ്ഞു. അമേരിക്കയിൽ ചികിത്സക്ക് പോയാപ്പോൾ സ്‌പ്രിംഗ്‌ളറുമായി സംസാരിച്ചിരുന്നു എന്ന ആരോപണം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപെടുത്തിയപ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പ്രതികരണം മുഖ്യമന്ത്രി നടത്തിയത്. ''അവരൊക്കെ ഓരോ തരത്തിൽ വളർന്ന് വന്നവരായിരിക്കും. അങ്ങനെ വളർന്ന് വന്ന ഒരുത്തനല്ല ഇവിടെ ഇരിക്കുന്നത്. മടിയിൽ കനം ഉള്ളവനെ വഴിയിൽ പേടിക്കേണ്ടു. ആ ധൈര്യം തന്നെയാണ് ഇത്രയും കാലം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്, ഇനി അങ്ങോട്ടും.'' ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരോപണങ്ങളില്‍ ആശങ്കയില്ല.ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവ് കൊണ്ടുവരട്ടെയെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.ഡേറ്റ കൈമാറ്റ വിഷയത്തിൽ വിദഗ്ധ സമിതിയെ പരിശോധനയ്ക്ക് നിയോഗിച്ചതിന് കേസുമായി ബന്ധമില്ല. വിവാദങ്ങൾക്കു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളത്. കോടതിക്ക് മുന്നിലൊരു കേസെത്തിയപ്പോള്‍ സ്വാഭാവികമായും ഹൈകോടതി അതില്‍ വിശദീകരണം തേടി. ഒരു കേസിൻ്റെ വിശദാംശങ്ങള്‍ നോക്കി മാത്രമേ ഹൈകോടതി തീരുമാനമെടുക്കൂ. അതിൻ്റെ ഭാഗമായി നിരവധി ചോദ്യങ്ങള്‍ ചോദിക്കും. ആ ചോദ്യങ്ങളാണ് കോടതിയില്‍ ഇന്നലെ ഉയര്‍ന്നത്. ഇത് വിവരശേഖരണത്തിൻ്റെ ഭാഗം കൂടിയാണ്. അത്തരം ചോദ്യങ്ങളിലൂടെ എന്താണ് വസ്തുതയെന്ന് മനസിലാക്കാനാണ് കോടതി ശ്രമിച്ചത്. അതില്‍ യാതൊരു അപാകതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.