സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019ൽ വീണ്ടും കേരളം ഒന്നാമത്
തിരുവനന്തപുരം : വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ കേരളം വീണ്ടും ഒന്നാമത്. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019-ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 44 മാനദണ്ഡങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്.
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചു ലക്ഷത്തിലധികം കുട്ടികളാണ് മൂന്നു വർഷത്തിനുള്ളിൽ പൊതുവിദ്യാലയങ്ങളിൽ അധികമായി എത്തിയത്. എല്ലാ സ്കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാൻ പോവുകയാണ്. 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആയി കഴിഞ്ഞു. പ്രൈമറി സ്കൂളുകളിലെ ഹൈടെക് ലാബ് നിർമ്മാണം പുരോഗമിക്കുന്നു. സ്കൂളുകൾ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്. സ്കൂളുകൾ അടച്ചു പൂട്ടുകയല്ല, അവ ഏറ്റെടുത്ത് സംരക്ഷിക്കുക എന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.