'ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി, കേരളത്തിന് സംസാരിക്കാൻ പറ്റാത്ത അതിസമ്പന്നർ ആരാണ് ?' മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: പ്രവാസികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍, അത് സമ്പന്നരായ പ്രവാസികളുമായാണ് നടത്തിയതെന്നും ഇത് സമ്പന്നരോട് സി.പി.എമ്മിനുള്ള താത്പര്യത്തിന്റെ ഭാഗമാണെന്നുമുള്ള കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഇതാണ് സാക്ഷാൽ മുല്ലപ്പള്ളി രാമചന്ദ്രൻ' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി തുടങ്ങിയത്. ചില ആളുകൾ എത്രകാലം കഴിഞ്ഞാലും ഒരുതരത്തിലും മാറില്ലെന്നതിന്റെ തെളിവാണ് കൂടിയാണ് ഇതൊക്കെ. മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് കെപിസിസിയുടെ പ്രസിഡന്റാണ്. കോൺഗ്രസിന്റെ സ്വരമാണ് അദ്ദേഹത്തിലൂടെ പുറത്തുവരുന്നത്. പ്രവാസി പ്രമുഖരുമായി നടത്തിയ ചർച്ച പ്രഹസനമാണെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. യഥാർഥത്തിൽ മുല്ലപ്പള്ളി കഥയറിയാതെ ആട്ടം കാണുകയാണ്.
ഇന്ത്യക്ക് പുറത്തുള്ള പ്രവാസി പ്രമുഖർ പലരും ചർച്ചയിൽ പങ്കെടുത്തിരുന്നു. അക്കൂട്ടത്തിൽ സാധാരണക്കാരും സംഘടനാനേതാക്കളും പ്രൊഫഷണലുകളും ബിസിനസുകാരും ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ അതത് പ്രദേശങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടും അഭിപ്രായം ആരാഞ്ഞുകൊണ്ടും ലോക കേരള സഭയിലെ അംഗങ്ങൾക്ക് കത്തയച്ചിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ നോർക്കയിൽ പ്രത്യേകം സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷമാണ് പ്രവാസികളുമായുള്ള വീഡിയോ കോൺഫറൻസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
20 രാജ്യങ്ങളിലെ നാൽപ്പതുപേരുമായാണ് വീഡിയോ കോൺഫറൻസ് നടത്തിയത്. എം എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പൻ, മുരളി തുമ്മാരുകുടി, സൂരജ് അത്തിപ്പറ്റ, ഡോ. ബോബൻ മേനോൻ, ടി ഹരിദാസ്, എസ് ശ്രീകുമാർ, സജിത് ചന്ദ്രൻ തുടങ്ങിയവരുമായാണ് വീഡിയോ കോൺഫറൻസിൽ സംസാരിച്ചത്. ഇതിൽ ആരാണ് നമുക്ക് അസ്പർശ്യർ?. കേരളത്തിന് സംസാരിക്കാൻ പറ്റാത്ത അതിസമ്പന്നർ ആരാണെന്ന് മുല്ലപ്പള്ളി തന്നെ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസലോകത്ത് കേരളീയർക്കു വേണ്ടി ഇടപെടുന്നവരാണ് ഇവർ എല്ലാവരും. പ്രവാസി സഹോദരങ്ങൾക്ക് കരുതലേകാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവരുമായി വീഡിയോ കോൺഫറൻസ് നടത്താൻ തീരുമാനിച്ചത്. അതിനെ പോലും അസഹിഷ്ണുതയോടെ കണ്ട് കുശുമ്പ് പറയുന്നവരെ കുറിച്ച് എന്താണ് പറയുക.
സാധാരണ നിലയ്ക്ക് അത്തരം പരാമർശങ്ങൾ അവജ്ഞയോടെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ഒരു കാര്യം മുല്ലപ്പള്ളി രാമചന്ദ്രനോടും കൂടി വ്യക്തമാക്കാം. നിങ്ങളുടെ വിമർശനം കേട്ട് കേരളത്തെ ലോക കേരളമായി കാണുന്ന മുഴുവൻ പ്രവാസികളെയും ഉൾക്കൊള്ളുന്ന നയം തിരുത്താൻ പോകുന്നില്ല. കാരണം നമ്മൾ എത്രത്തോളം കേരളീയരാണോ, അത്രത്തോളമോ അതിൽ കൂടുതലോ കേരളീയരാണ് പ്രവാസിസഹോദരങ്ങൾ.- പിണറായി പറഞ്ഞു.