ഇലക്ട്രിക് ഓട്ടോയും ബസും ഇനി കേരളത്തിൽ നിന്ന് | ഇ കുതിപ്പിൽ കേരളം
തിരുവനന്തപുരം ; ബഡ്ജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ അതിനു ഒരു പടി മുന്നേ നടക്കുകയാണ് കേരളം. വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതി കെഎസ്ഇബി നേരത്തെ തുടങ്ങിയിരുന്നു. കുറച്ചെങ്കിലും ഇലക്ട്രിക് വാഹനങ്ങൾ കെഎസ്ഇബി വാങ്ങി അവരുടെ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്തു. അടുത്തിടെയാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) ഇലക്ട്രിക് ഓട്ടോയുമായി രംഗത്ത് വരുന്നത്. അതിനു പിന്നാലെ കെഎസ്ആർടിസിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇലക്ട്രിക് ബസുകൾ വാടകക്ക് എടുക്കുകയും ചെയ്തു. അതിപ്പോഴും സർവീസ് നടത്തുന്നും ഉണ്ട്.
ഈ അവസരത്തിലാണ് ഇലക്ട്രിക് ഓട്ടോയും ബസും നിർമ്മിക്കാൻ KAL തയ്യാറാവുന്നത്. കേരള ഓട്ടോ മൊബൈൽസിന്റെ ഇലക‌്ട്രിക‌് ഓട്ടോയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. ആദ്യമായാണ‌് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത‌് ഒരു പൊതുമേഖലാ സ്ഥാപനം ഇ–-ഓട്ടോ നിർമാണത്തിന‌് യോഗ്യത നേടിയത‌്. ആദ്യഘട്ടത്തിൽ പ്രതിവർഷം 8000 ഓട്ടോ വിപണിയിലെത്തിക്കുക എന്നതാണ് KAL ലക്ഷ്യമിടുന്നത്.
ഇ–-ഓട്ടോക്കായി സംസ്ഥാനം കഴിഞ്ഞ ബജറ്റിൽ 10 കോടിയും ഇത്തവണ ആറുകോടിയുമാണ‌് വകയിരുത്തിയത‌്. ഇ–- ഓട്ടോ കൂടാതെ സ്വിസ‌് വാഹന നിർമാതാക്കളായ ഹെസിന്റെ സഹായത്തോടെ ഇലക‌്ട്രിക് ബസ‌് നിർമിക്കാനുള്ള ധാരണാപത്രവും കെഎഎൽ കൈമാറി. ഒമ്പത‌് മാസത്തിനകം ഇ–- ബസിന്റെ നിർമാണത്തിലേക്ക‌് കടക്കാനാകുമെന്നാണ‌് കെഎഎല്ലിന്റെ പ്രതീക്ഷ. ഇതുവഴി കെഎസ‌്ആർടിസിക്കുവേണ്ടി 3000 ഇ–- ബസുകൾ നിർമിക്കും. മൂന്ന‌് വർഷത്തിനകം കെഎസ‌്ആർടിസി പൂർണമായും ഇ–- ബസുകളാകും.
സ്വന്തം നീം ജി
കെഎഎൽ നിർമിക്കുന്ന ഇ–- ഓട്ടോയുടെ പേരാണ‌് കേരള നീം ജി. ഡ്രൈവർക്കും മൂന്ന‌് യാത്രക്കാർക്കും സഞ്ചരിക്കാവുന്ന കേരള നീം ജി കാഴ‌്ചയിൽ സാധാരണ ഓട്ടോപോലെയാണ‌്. എന്നാൽ, ഒരു കിലോമീറ്റർ പിന്നിടാൻ സാധാരണ ഓട്ടോയിൽ രണ്ട‌് രൂപ ചെലവാകുമ്പോൾ ഇ–- ഓട്ടോയിൽ വെറും 50 പൈസമാത്രം. അതായത‌്, നാലിലൊന്ന‌് ചെലവ‌്. സംരക്ഷണ ചെലവാകട്ടെ സാധാരണ ഓട്ടോയുടെ മൂന്നിലൊന്നും.
മൂന്ന‌് മണിക്കൂർ 55 മിനിറ്റുകൊണ്ട‌് ബാറ്ററി പൂർണമായും ചാർജ‌് ചെയ്യാം. ഒരു തവണ മുഴുവൻ ചാർജ‌് ചെയ‌്താൽ 100 കിലോമീറ്റർ സഞ്ചരിക്കും. ചാർജ‌് ചെയ്യുന്നതിന‌് ഗാർഹിക വൈദ്യുതി നിരക്കുമാത്രമേ ഈടാക്കൂ. ഏകദേശം 2.70 ലക്ഷം രൂപയാണ‌് ഇ–- ഓട്ടോയുടെ വില.