ഹിറ്റ്മാൻ്റെ ഹിറ്റിൽ ബംഗ്ളദേശിനെതിരെ ഇന്ത്യക്ക് ജയം
രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സത്തില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ജയത്തോടെ മൂന്നു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1).
100-ാം രാജ്യാന്തര ട്വന്റി 20 മത്സരത്തില്‍ തകര്‍ത്തടിച്ച ഹിറ്റ്മാൻ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ജയം എളുപ്പമാക്കിയത്. 43 പന്തില്‍ ആറു വീത് സിക്‌സും ബൗണ്ടറികളും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. 31 റണ്‍സെടുത്ത ശിഖര്‍ ധവാനെ ആമിനുള്‍ ഇസ്ലാം പുറത്താക്കി. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ധവാന്‍ സഖ്യം 118 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ശ്രേയസ് അയ്യരും (24), കെ.എല്‍ രാഹുലും (8) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്ത ലിറ്റണ്‍ ദാസ് - മുഹമ്മദ് നയീം സഖ്യം ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ലിറ്റണ്‍ ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. നേരത്തെ യൂസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ ആറാം ഓവറില്‍ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്‌തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ വിക്കറ്റ് അനുവദിച്ചില്ല. ദാസ് നല്‍കിയ ഒരു ക്യാച്ച് ക്യാപ്റ്റന്‍ രോഹിത്തും നഷ്ടപ്പെടുത്തിയിരുന്നു.