ലോകകപ്പിൽ ഇന്ത്യക്ക് 125 റൺസിന്റെ വമ്പൻ ജയം
ലോകക്കപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പോരാട്ടം. ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിലാണ് മത്സരം. ഇംഗ്ലണ്ടിനെ മറികടന്ന് ലോക റാങ്കിൽ ഒന്നാമതെത്തിയ ഇന്ത്യക്കിത് അഭിമാന പോരാട്ടമാണ്. ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ലെങ്കിലും ഭുവനേശ്വർ കുമാർ കായികക്ഷമത തെളിയിച്ചാൽ കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച മുഹമ്മദ് ഷമിയെ മാറ്റി നിർത്തുമോ എന്ന കാര്യത്തിൽ മാത്രമാണ് ആശങ്ക.
ഇന്ത്യയുടെ മധ്യനിരയും കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ടത് ഇന്ത്യയെ അലട്ടുന്ന പ്രശ്നമാണ്. കഴിഞ്ഞ കളിയിലെ ധോണിയുടെ മെല്ലെപ്പോക്കിനെ സച്ചിൻ തെൻഡുൽക്കറും വിമർശിച്ചിരുന്നു. 4–ാം നമ്പറിൽ വിജയ് ശങ്കർ തന്നെ മതിയെന്ന തീരുമാനം ടീം മാനേജ്മെന്റ് മാറ്റിയതായി സൂചനകളൊന്നുമില്ല. കൂടുതൽ വേഗത്തിൽ സ്കോർ ചെയ്യാൻ ശേഷിയുള്ള ഋഷഭ് പന്തിന് വീണ്ടും അവസരം നഷ്ടപ്പെടാനാണു സാധ്യത. അതേസമയം, മുൻനിര തിളങ്ങിയാൽ ഹാർദിക് പാണ്ഡ്യയെ വീണ്ടും ഈ സ്ഥാനത്ത് ഇറക്കാനും സാധ്യതയുണ്ട്. ധോണിക്കു മുൻപ് കേദാർ ജാദവിനെ ഇറക്കുന്നതും പരിഗണനയിലുണ്ട്.
അതെ സമയം വെസ്റ്റ് ഇൻഡീസ് പരിക്കിന്റെ പിടിയിലാണ്. ആന്ദ്രെ റസ്സൽ ടീമിനു പുറത്തായതിനു പിന്നാലെ ഓപ്പണർ എവിൻ ലൂയിസിനും പരുക്കേറ്റത് വിൻഡീസിനു തിരിച്ചടിയാണ്. ഗെയ്‌ലും ഷായ് ഹോപ്പും ഷിമ്രോൺ ഹെറ്റ്മെയറുമാണ് ബാറ്റിങ്ങിലെ പ്രതീക്ഷ. ന്യൂസീലൻഡിനെരെ തിളങ്ങിയ ഓൾറൗണ്ടർ കാർലോസ് ബ്രാത്‌വെയ്റ്റും മികച്ച ഫോമിലാണ്. ബോളിങ്ങിൽ കോട്രൽ–തോമസ് സഖ്യത്തിന് ക്യാപ്റ്റൻ ജെയ്സൻ ഹോൾഡറുടെ പിന്തുണ നിർണായകമാകും.