ഐഎഫ്എഫ്കെ; 'മലയാളം സിനിമ ഇന്ന്' വിഭാഗത്തിൽ 12 ചിത്രങ്ങൾ
24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത 'പനി', അനുരാജ് മനോഹറിന്റെ 'ഇഷ്ക് -നോട്ട് എ ലവ് സ്റ്റോറി', മധു സി നാരായണന്റെ 'കുമ്പളങ്ങി നൈറ്റ്സ്', പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ , ഡോ.ബിജുവിന്റെ വെയില്മരങ്ങൾ, ആഷിക് അബുവിന്റെ വൈറസ്, ജയരാജ് സംവിധാനം ചെയ്ത രൗദ്രം, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച, സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു', മനു അശോകിന്റെ ഉയരെ, മനോജ് കാനയുടെ കെഞ്ചിറ, ഖാലിദ് റഹ്മാന്റെ ഉണ്ട എന്നിവയാണ് ചിത്രങ്ങൾ.
പനി
ഷോർട് ഫിലിമുകളിലും, ഡോക്യുമെന്ററി ഫിലിമുകളിലുമുള്ള പരിചയ സമ്പന്നത കൈമുതലാക്കി സന്തോഷ് മണ്ടൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'പനി'. വിവാഹത്തിനുശേഷം ചെറുപ്രായത്തിൽ തന്നെ പാലക്കാട് നിന്നും ഭാര്യ ജാനകിക്കൊപ്പം തമിഴ്‌നാട്ടിലെ മധുരയിലേക്ക് കുടിയേറിയ എത്തിയ രാഘവന്റെ കഥയാണ് ചിത്രത്തിൽ. തമിഴ്നാട്ടിലെ പല ഉൾപ്രദേശങ്ങളിലും ഇപ്പോഴും കണ്ടു വരുന്ന 'ദയാ വധത്തിനെയും അതിന്റെ ദുരുപയോഗത്തെയും കുറിച്ച് ചില യഥാർത്ഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ - ടൊറന്റോ, സിബിയു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ മൂവിംഗ് ഫിലിം ഫെസ്റ്റിവൽ, ഡിയോറമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - ന്യൂഡൽഹി എന്നീ ദേശീയ അന്തർദേശീയ മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. സന്തോഷ് മണ്ടൂർ തന്നെയാണ് തിരക്കഥ. സൗദ ഷെരീഫും ആമിർ ഷെരീഫുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എമാർ ഗോപകുമാർ, റോസ്ലിൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇഷ്ക് -നോട്ട് എ ലവ് സ്റ്റോറി
മലയാള സിനിമയിൽ ബോക്സോഫീസ് ഹിറ്റിനൊപ്പം നിറഞ്ഞ പ്രേക്ഷക കൈയടിയും നേടിയ ചിത്രമാണ് 'ഇഷ്ക് -നോട്ട് എ ലവ് സ്റ്റോറി'. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയ്ൻ നിഗം, ആൻ ശീതൾ, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. സച്ചി, വസുധ എന്നിവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സദാചാര ഇടപെടലുകളും അതിനെ തുടർന്ന് ഉണ്ടാകുന്ന വഴിത്തിരിവുമൊക്കെയാണ് സിനിമ ചർച്ച ചെയ്യുന്നത്. രതീഷ് രവിയുടെ തിരക്കഥയിൽ എവിഎ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് ആർ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ്
മലയാള ബോക്സോഫീസ് ഹിറ്റിൽ ഇടംപിടിച്ച മറ്റൊരു ചിത്രം. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിച്ച ഒരു മലയാള ചലച്ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് . ഷെയ്ൻ നിഗം, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. കൊച്ചിയിലെ കുമ്പളങ്ങിയിലെ രണ്ട് വീടുകളാണ് കഥയിലെ കേന്ദ്രം.ഒരു വീട്ടിൽ വിവാഹിതനായെത്തിയ ഷമ്മി അയാളുടെ ഭാര്യ അവരുടെ അനിയത്തി ബേബിമോൾ.മറ്റൊരു വീട്ടിൽ സജി , ഫ്രാങ്കി , ബോബി , ബോണി എന്നീ നാല് സഹോദരൻമാർ മാത്രം.ഈ സഹോദരൻമാരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നുവരുന്നതും.അതുണ്ടാക്കുന്ന മാറ്റങ്ങളുമാണ് കഥാപരിസരം. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.
സൈലൻസർ
വാർദ്ധക്യകാല ജനങ്ങളുടെ ജീവിതത്തെ മനസിലാക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് പ്രിയനന്ദനൻ സംവിധാനം ചെയ്ത “സൈലൻസർ”. ഈ ഒരു വിഷയത്തിൽ വളരെയധികം ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും “സൈലൻസർ” അവയിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു. പ്രായമായവർ താമസിക്കുന്ന സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയിലേക്കുള്ള ഒരു വേറിട്ട നോട്ടമാണ് ഈ ചിത്രം. പിഎൻ ഗോപികൃഷ്ണനാണ് തിരക്കഥ. ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് അബ്ദുൽ നാസർ കരുപ്പുറം വീട്ടിലാണ്.
വെയില്മരങ്ങൾ
ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടുന്ന ആദ്യ മലയാള ചിത്രമാണ് ഡോ. ബിജു സംവിധാനം നിർവഹിച്ച 'വെയിൽ മരങ്ങൾ' . കേരളത്തിലെ ഒരു ദ്വീപിൽ താമസിക്കുന്ന ദലിത് കുടുംബം ,വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെടുകയും തുടർന്ന് ഹിമാചൽ പ്രദേശിൽ ഒരു ആപ്പിൾ തോട്ടത്തിന്റെ കാവൽക്കാരായി ജോലി ചെയ്യുകയും അവർക്ക് ഇരു സ്ഥലങ്ങളിലും നേരിടേണ്ടി വരുന്ന ജാതി വിവേചനങ്ങളെ തുറന്നു കാണിക്കുന്ന ചിത്രമാണിത്. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവൽ കൂടാതെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്, ജോഗ്ജ നെറ്റ്പാക് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേള തുടങ്ങിയ മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡും കരസ്ഥമാക്കി. ഇന്ദ്രൻസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോ.ബിജുവിന്റെ തന്നെ തിരക്കഥയിൽ ബേബി മാത്യു ചിത്രം നിർമ്മിച്ചിരിക്കുന്നു.
വൈറസ്
ആഷിഖ് അബു സംവിധാനം നിർവഹിച്ച ചിത്രമാണ് വൈറസ്. 2018 - ൽ കേരളത്തിൽ ഉണ്ടായ നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിൻ പരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, റഹ്മാൻ, ഇന്ദ്രജിത്ത് സുകുമാരൻ, സൗബിൻ സാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, രേവതി എന്നിവരാണ് വൈറസ് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഷിക് അബുവും റിമ കല്ലിങ്കലുമാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ.
രൗദ്രം
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. 2018 ൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. വെള്ളപ്പൊക്ക സമയത്ത് വീടിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന വൃദ്ധ ദമ്പതികളുടെ കഥയാണ് രൗദ്രം പറയുന്നത്. കെട്ടിടത്തിന്റെ ഏതാണ്ട് മുഴുവൻ ഉയരത്തിലേക്കും വെള്ളം ഉയരുന്നതിനാൽ, ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദിവസങ്ങളോളം അവർ വളരെ ചെറിയ സ്ഥലത്ത് ഒതുങ്ങുന്നു. ജയരാജാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ബാലചന്ദ്രൻ കെ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രഞ്ജി പണിക്കർ, കെപിഎസി ലീല എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ.
ഒരു ഞായറാഴ്ച
കേരളത്തിലെ ഒരു സവർണ്ണ മധ്യവർഗ കുടുംബത്തിൽപ്പെട്ട സുജ, സുജാത എന്നീ രണ്ട് സ്ത്രീകളെക്കുറിച്ചാണ് കഥ പറയുന്ന ചിത്രമാണ് ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരു ഞായറാഴ്ച. അവർക്ക് ജീവിതത്തിലെ എല്ലാമുണ്ടായിട്ടും നഷ്ടമാകുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. ഇന്നത്തെ സമകാലിക സാഹചര്യത്തിൽ സങ്കീർണ്ണമായ പലതിനെക്കുറിച്ചും സിനിമ സംസാരിക്കുമ്പോൾ ഇതുപോലുള്ള ഒരു സിനിമ വളരെ കാലിക പ്രസക്തമാണ്. ശരത് ചന്ദ്രൻ നായരാണ് ചിത്രം നിർമ്മിചിരിക്കുന്നത്.
ആൻഡ് ദി ഓസ്‌ക്കാർ ഗോസ് ടു
സലിം അഹമ്മദ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ആന്റ് ദ ഓസ്കാർ ഗോസ് ടു. ടൊവിനോ തോമസ്, ശ്രീനിവാസൻ, സിദ്ദിഖ്, അനു സിത്താര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ആദാമിന്റെ മകൻ അബു എന്ന തന്റെ ആദ്യ ചിത്രം നിർമ്മിച്ചതുമായ ബന്ധപ്പെട്ട് സംവിധായകനുണ്ടായ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഓസ്കാർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ആൽബെർട്ടയുടെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ, ബെസ്റ്റ് ഡയറക്ടർ, ബെസ്റ്റ് സിനിമാ, ബെസ്റ്റ് സപ്പോർട്ടിംഗ് ആക്‍ട്രസ് എന്നീ പുരസ്‌ക്കാരങ്ങൾ ചിത്രം നേടി. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഉയരെ
ബോബി, സഞ്ജയ് എന്നിവരുടെ രചനയിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നീ സഹോദരിമാർ ചേർന്ന് നിർമ്മിച്ച മനു അശോകൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലയാള ചിത്രമാണ് ഉയരെ. പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മുഖം വികൃതമാക്കിയ ആസിഡ് ആക്രമണത്തെ അതിജീവിച്ച വനിതാ പൈലറ്റ് പല്ലവി രവീന്ദ്രന്റെ ജീവിതം ആണ് ഉയരെ എന്ന ചിത്രം പറയുന്നത്.ഇന്ത്യാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ, ഗ്ലോബൽ സിനിമാ ഫെസ്റ്റിവൽ - സിലിഗുരി, വാഷിംഗ്ടൺ ഡിസി സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്.
കെഞ്ചിറ
ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായ മനോജ് കാന, 20 വർഷത്തെ ആദിവാസികൾക്കിടയിലെ നാടകപ്രവർത്തനം, അദ്ദേഹത്തിന്റെ വിലയേറിയ അനുഭവം വിശാലമായ ഒരു വേദിയിൽ വരച്ചുകാട്ടിയിരിക്കുന്ന ചിത്രമാണ് കെഞ്ചിറ. ക്രൂരമായ ചൂഷണത്തിന്റെ എക്കാലത്തെയും ഇരകളായ ‘പനിയ’ ഗോത്രമാണ് സ്വന്തം അഗ്നിപരീക്ഷ പ്രകടിപ്പിക്കാൻ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന പനിയൻ പെൺകുട്ടിയായ കെഞ്ചിറയുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അവളുടെ വിശപ്പിനെതിരായ പോരാട്ടത്തിൽ, അവൾ വിവിധ സംഭവങ്ങളിലൂടെ കടന്നുപോകുന്നു. ഐഎഫ്എഫ്‌ഐയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മനോജ് കാന തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർമ്മാണവും.
ഉണ്ട
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട[1]. ഹർഷാദ് പി. കെ., ഖാലിദ് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിനു വേണ്ടി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് മേഖലയിലേക്ക് അയക്കപ്പെടുന്ന ഒൻപതംഗ കേരള പൊലീസ് സംഘത്തിന്റെ കഥയാണ് ഈ ചലച്ചിത്രത്തിൽ പറയുന്നത്. സബ് ഇൻസ്പെക്ടറായ സി.പി. മണികണ്ഠനാണ് ഈ സംഘത്തിന്റെ തലവൻ. കൃഷ്ണൻ സേതുകുമാറാണ് ചിത്രത്തിനെ നിർമ്മാണം.