IFFK 2019 ; ഡെലിഗേറ്റ് റെജിസ്ട്രേഷൻ ഉടൻ
തിരുവനന്തപുരം: കേരളത്തിന്റെ 24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് (ഐ.എഫ്.എഫ്.കെ) ഇനി ഒരു മാസം. വെള്ളപ്പൊക്കത്തെത്തുടർന്ന് ഇത്തവണ ചലച്ചിത്രമേളയിൽ ചിലവ് ചുരുക്കൽ ഉണ്ടെങ്കിലും സിനിമകളുടെ ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു പറയുന്നു. ചലച്ചിത്ര മേളയുടെ ഫണ്ടിൽ 30 ശതമാനം കുറവ് ഇത്തവണ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഡെലിഗേറ്റ് പാസ് റെജിസ്ട്രേഷൻ നവംബർ 10 നകം ആരംഭിക്കാനാണ് സാധ്യത.
150 ലധികം സിനിമകളാണ് ഇത്തവണ ഉണ്ടാകുക. ഒരു പുതിയ സെഗ്മെന്റ് ‘കാലിഡോസ്കോപ്പ്’ ഇത്തവണത്തെ ഫിലിം ഫെസ്റ്റിവലിൽ ഉണ്ടാകും എന്നതാണ് ഈ വർഷത്തെ ചലച്ചിത്ര മേളയെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യക്ക് പുറത്ത് നടന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമകൾ ആയിരിക്കും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. ലോക സിനിമാ വിഭാഗത്തിൽ അമ്പത് സിനിമകളും മത്സര വിഭാഗത്തിൽ 14 സിനിമകളും ഉണ്ടായിരിക്കും.
ഡെലിഗേറ്റ് ഫീസ് നിരക്ക് കുറയ്ക്കുമെന്നത് സംബന്ധിച്ച കാര്യങ്ങൾ ഇന്ന് നടക്കുന്ന ചലച്ചിത്രമേളയുടെ സംഘാടക സമിതി യോഗത്തിൽ തീരുമാനമുണ്ടാകും. കഴിഞ്ഞ വർഷം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മേള നടത്തുന്നതിന് അക്കാദമിക്ക് ഫണ്ട് കുറവായതിനാൽ , ഡെലിഗേറ്റ് ഫീസ് 2,000 രൂപയായി നിശ്ചയിച്ചിരുന്നു. ഡെലിഗേറ്റ് ഫീസിൽ കുറഞ്ഞത് 50 ശതമാനം കുറവ് എങ്കിലും ഇത്തവണ പ്രതീക്ഷിക്കാം.
ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കഴിഞ്ഞ തവണ ചില വിഭാഗങ്ങൾ ഒഴിവാക്കിയിരുന്നു. ഇത്തവണ എല്ലാ പതിവ് വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു വ്യക്തമാക്കി.