അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന 43 അതിഥി തൊഴിലാളികൾ 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
തിരുവനന്തപുരം: തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂട്ടെക്ക് എന്ന സ്ഥാപനത്തിന് കീഴിൽ തൊഴിലെടുക്കുന്ന 43 അതിഥി സംസ്ഥാന തൊഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്നും മിച്ചം പിടിച്ച 52000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. അത്യന്തം വിഷമമേറിയതും കായികാധ്വാനം ആവശ്യമുള്ളതുമായ തെങ്ങ് കയറ്റം തൊഴിൽ ആയെടുത്തു ഉപജീവനം നയിക്കുന്നവരാണ് ഈ സഹോദരങ്ങൾ.
ഛത്തീസ്ഗഡിൽ നിന്നും വന്നു നമ്മുടെ നാട്ടിൽ തൊഴിലെടുക്കുന്ന ഈ സഹോദരങ്ങൾ നാടിന്റെ ഒരു ആപത്ഘട്ടത്തിൽ കൂടെ നിൽക്കേണ്ടുന്നത് അവരുടെ ഉത്തരവാദിത്വമായാണ് കണ്ടത്. കൂടെ മുഖ്യമന്ത്രിയ്ക്കുള്ള ഒരു കുറിപ്പും നൽകിയിരുന്നു. ഈ മഹാമാരിയെ നേരിടുന്നതിൽ അങ്ങ് മുന്നിൽ തന്നെയുണ്ടെന്ന് അറിയാമെന്നും ഞങ്ങളും അങ്ങയുടെ കൂടെയുണ്ടെന്നും മലയാളികൾ അവർക്ക് ഒരുപാട് നൽകിയിട്ടുണ്ടെന്നും അവർ എഴുതിയിരിക്കുന്നു.
മാസത്തിൽ 6 ദിവസത്തെ ശമ്പളം താൽക്കാലികമായി മാറ്റി വെക്കുകയാണെന്ന് സർക്കാർ പറഞ്ഞപ്പോൾ ആ ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനയുള്ള നാടാണിത്. ചരിത്രത്തിൽ നാമിതുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാമാരിയെ നാം നേരിടുമ്പോൾ ഞങ്ങൾ കൂടെയുണ്ട് എന്ന് മുന്നിൽ നിന്ന് പറയുന്നവരാണ് അധ്യാപകർ ഉൾപ്പെടെയുള്ള ഇവിടുത്തെ ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും. എന്നാൽ ലോകമവസാനിച്ചാലും ഞാനും കെട്ടിയോനും തട്ടാനും മാത്രം മതി എന്ന് ചിന്തിക്കുന്ന സ്വാർത്ഥതാല്പര്യക്കാരായ ചില സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരും ഒരു കാര്യം മനസിലാക്കണം. മറ്റൊരു നാട്ടിൽ നിന്നും വന്ന് നമ്മുടെ നാടിനോട് സ്നേഹവും കൂറും കാണിക്കുന്ന ഈ തൊഴിലാളികളുടെയോ തന്റെ ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ സുബൈദ ഉമ്മയുടെയോ അത് പോലെയുള്ള മറ്റനേകം ആൾക്കാരുടെയോ മുന്നിൽ നിൽക്കുവാൻ പോലും യോഗ്യത നിങ്ങൾക്കില്ല. ആത്മനിന്ദ തോന്നണമെങ്കിൽ പോലും മനസിലെവിടെയെങ്കിലും കാരുണ്യത്തിന്റെ ഉറവ വറ്റാതെ കിടക്കണം.