സ്പ്രിങ്ക്ളറുമായി മുന്നോട്ടുപോകും, പ്രതിപക്ഷ ആരോപണം നിരാകരിക്കുന്ന വിധി: മുഖ്യമന്ത്രി
തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്ളറുമായുള്ള കരാറുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിരാകരിക്കുന്ന വിധിയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്നും മുഖ്യമന്ത്രി പറഞ്ഞു.കരാര്‍ റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. കോടതി ഇത് നിരാകരിച്ചു. ഡേറ്റ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ട്. ഡേറ്റ സുരക്ഷിതത്വം ഉറപ്പാക്കുന്നത് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പരിഗണന നല്‍കുന്ന കാര്യമാണ്. അതില്‍ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടതിയുടെ ചോദ്യങ്ങള്‍ നിഗമനമായി കാണാനാവില്ല. കോടതി ഉത്തരവ് സര്‍ക്കാറിൻ്റെ നിലപാട് ശക്തിപ്പെടുത്തുന്നതാണ്. ലോക്ഡൗണ്‍ കാലത്ത് പല മൗലികാവകാശങ്ങളും ലഭ്യമല്ല. അതുപോലെ അസാധാരണമായി സാഹചര്യത്തില്‍ എടുത്ത നടപടിയാണ് സ്പ്രിംഗ്ലർ കരാറെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.