സ്വർണകടത്ത്: അന്വേഷണം ബിഎംഎസ് നേതാവിലേക്ക്; ആരോപണം നിഷേധിച്ച് ബിഎംഎസ്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ട്രേഡ് യൂണിയന്‍ നേതാവിന്റെ വീട്ടില്‍ പരിശോധന. തൊഴിലാളി സംഘടനായായ നേതാവായ ഹരിരാജിന്റെ ഞാറയ്ക്കലിലെ വീട്ടിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തിയത്. സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് പരിശോധന നടത്തിയ ഹരിരാജ് ബിജെപി തൊഴിലാളി സംഘടനയായ ബിഎംഎസ് നേതാവും കസ്റ്റംസ് ക്ലിയറൻസ് അസോസിയേഷൻ നേതാവുകൂടിയാണ് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാർ രംഗത്തെത്തി.
പ്രസ്താവന ഇങ്ങനെ :
കേരളത്തിൽ നടന്ന വമ്പൻ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് സ്വാഭാവികമായും മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നുവരികയാണ്. ഇന്നലെ (8. 7.2020) മുതൽ ചില മാധ്യമങ്ങളിൽ ബി.എം.എസ്സിനെ ചർച്ചകളിലേയ്ക്ക് വലിച്ചിഴക്കാൻ തുടങ്ങി. തടഞ്ഞുവെച്ചിരിക്കുന്ന പാഴ്സൽ ഉടനടി വിട്ടു നൽകണമെന്ന് കസ്റ്റംസിനോട് ഒരു ഉന്നത ട്രേഡ് യൂണിയൻ നേതാവ് ആവശ്യപ്പെട്ടു എന്നായിരുന്നു വാർത്ത. ചില ചാനലുകളിൽ അത് ബി.എം.എസ്സ് നേതാവാണെന്നും വന്നു. ഇന്നും ( 9.7.20) ഈ ദിശയിൽ ചർച്ചകൾ സജീവമാണ്. വാസ്തവത്തിൽ വാർത്ത കണ്ടപ്പോൾ അമ്പരപ്പും ആശ്ചര്യവുമുണ്ടായി. ബി.എം.എസ്സിന്റെ ഒരു പ്രവർത്തകനും ഇതുമായി ബന്ധമില്ലായെന്നറിയാൻ വാസ്തവത്തിൽ ഒരു അന്വേഷണത്തിന്റെ പോലും ആവശ്യമില്ല. കാരണം നാം സ്വീകരിച്ചിരിക്കുന്ന പ്രവർത്തന ശൈലി വാർത്തകളിൽ പറയുന്നതു പോലെയല്ലല്ലോ. എന്നിട്ടും നാമിക്കാര്യം ജില്ലാ സെക്രട്ടറിമാർ മുഖാന്തിരം അന്വേഷിച്ചു. ബി.എം.എസ്സിന്റെ പേരിൽ നടക്കുന്ന തീർത്തും ചെറിയ കാര്യങ്ങൾ പോലും ജില്ലാ സംവിധാനത്തിന്റെ സ്കാനറിൻ കീഴിൽ വരുമല്ലോ. നമ്മുടെ കൂടുതൽ ഉത്തരവാദിത്വം വഹിക്കുന്നതോ കുറഞ്ഞ ഉത്തരവാദിത്ത്വം വഹിക്കുന്നതുമായ പ്രവർത്തകനോ ഏതെങ്കിലും സാധാരണ പ്രവർത്തകനോ പ്രത്യക്ഷമായോ പരോക്ഷമായോ ഈ സംഭവങ്ങളുമായി ബന്ധമില്ലായെന്ന് നമുക്ക് തീർത്തും ബോധ്യമായി. വസ്തു സ്ഥിതികൾ അന്വേഷിക്കാതെ ബി.എം.എസ്സിനെ അപകീർത്തിപെടുത്താൻ ശ്രമിച്ച മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.