അടുത്തവർഷം മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകൾ ഒരേ ദിവസം: മുഖ്യമന്ത്രി
തൃശ്ശൂർ : അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് 1 മുതൽ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകൾ ഒരുമിച്ച് തുടങ്ങാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ഒരേ സമയം എല്ലാ ക്ലാസ്സുകളും തുടങ്ങി അക്കാദമിക് രംഗത്ത് നേട്ടം കൈവരിക്കാൻ നമുക്ക് കഴിയും.
രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ യുപി സ്‌കൂളുകൾ ഹൈടെക് ആകാൻ പോകുകയാണ്. മാറ്റേതൊരു സ്‌കൂളിനും ഉള്ള സൗകര്യങ്ങൾ സർക്കാർ സ്‌കൂളുകളിലും പൂർണമായിത്തുടങ്ങി. അവിടെ പാഠപുസ്‌തകത്തിൽ ഉള്ളത് മാത്രമല്ല കുട്ടികളെ അധ്യാപകൾ പഠിപ്പിക്കുക. രാജ്യത്തെക്കുറിച്ചും, സമൂഹത്തെക്കുറിച്ചുമെല്ലാം അറിവ് കുട്ടികൾക്ക് ലഭിക്കുക എന്നത് പ്രധാനമാണ്. അതിനുകൂടി ഉതകുന്ന രീതിയിലായിരിക്കണം പരിശീലനം.
കുറച്ചുനാളുകളായി കുട്ടികൾ വെള്ളത്തിൽ അപകടത്തിൽപ്പെട്ട വാർത്തകൾ കേൾക്കുന്നത് സാധാരണമാകുന്നു.നീന്തൽ അറിഞ്ഞാൽ അതിൽനിന്ന് രക്ഷപ്പെടാൻ പലർക്കും കഴിയും. ഈ വർഷംതന്നെ നീന്തൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന നടപടികൾ സ്വാഗതാർഹമാണ്. ഭാവിയിൽ സ്വയം സുരക്ഷക്കായി കുട്ടികൾക്ക് ഇത് ഉപകാരപ്പെടും.
കുട്ടികളെ എല്ലാ കാര്യങ്ങളിലും മേന്മയുള്ളവരാക്കാൻ കൂട്ടായ ശ്രമം വേണം. പരിസര ശുചിത്വം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവരെ പ്രാപ്‌തരാക്കണം. തനിക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലുള്ള അറിവ് വിദ്യാഭ്യാസ കാലത്തുതന്നെ അവർക്ക് മനസ്സിലാകണം.
ചില കോർപ്പറേറ്റുകൾ പൊതുവിദ്യാഭ്യാസ സാമ്പത്തിക യജ്‌ഞം പരാജയപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ടായി. സ്‌കൂളുകൾ പിടിച്ചടക്കാനല്ല, അഭിവൃദ്ധിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. അത് എല്ലാവരും ചേർന്ന് ഏറ്റെടുക്കുകയാണുണ്ടായത്. പൊതുവിദ്യാഭ്യാസത്തോട് മുഖം തിരിച്ച് നിൽക്കുന്നത് സമൂഹത്തോട് തിരിഞ്ഞ് നിൽക്കുന്നതുപോലെയാണ്. ഓരോ സ്‌കൂളിനും അതിന്റേതായ രീതിയിൽ അഭിവൃദ്ധിപ്പെടാൻ കഴിയണം. ഇത്തവണ നാടിനാകെ പൊതുവായൊരു ബോധം വന്നു. പൊതുവിദ്യാലയങ്ങളിലേക്കാണ് കുട്ടികൾ വരേണ്ടത് എന്ന ചിന്ത വന്നു. അതാണ് ഉണ്ടായ മാറ്റം ‐ മുഖ്യമന്ത്രി പറഞ്ഞു.