എല്ലാ പഞ്ചായത്തിലും ‘കണ്ണാശുപത്രി’ ; 170 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വിഷൻ സെന്ററുകൾ
സമഗ്ര നേത്രാരോഗ്യ പരിപാലനത്തിനായി സംസ്ഥാന സർക്കാർ എല്ലാ പഞ്ചായത്തിലും നേത്രാരോഗ്യകേന്ദ്രങ്ങൾ തുടങ്ങുന്നു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയ 170 കേന്ദ്രത്തിലാണ‌് ആദ്യഘട്ടമായി ‘വിഷൻ സെന്ററു’കൾ ആരംഭിക്കുന്നത‌്.
ജീവിതശൈലീ മാറ്റവും കംപ്യൂട്ടർ, മൊബൈൽഫോൺ ഉപയോഗവും മൂലം നേത്രരോഗങ്ങൾ വർധിച്ചിരിക്കുന്നു. ആയുർദൈർഘ്യം കൂടുന്നതനുസരിച്ച് ഡയബറ്റിക് റെറ്റിനോപ്പതി, ഗ്ലോക്കോമ, മാക്കുലർ ഡിജനറേഷൻ തുടങ്ങിയ പ്രശ‌്നങ്ങൾ മൂലം കാഴ്ച നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന‌് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ, ഗ്ലോക്കോമ ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തി ചികിത്സിച്ച‌് അന്ധത ഒഴിവാക്കുകയാണ‌് വിഷൻ സെന്ററുകളുടെ ലക്ഷ്യം.
സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലെ നേത്രരോഗ വിദഗ‌്ധനും (ഒഫ‌്താൽമോളജിസ്റ്റ‌്) നേത്രപരിശോധകനും (ഒപ‌്ടോമെട്രിസ്റ്റ‌്) ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കും. കാഴ്ചയ്ക്ക‌് മങ്ങൽ കണ്ടെത്തിയാൽ കുടുംബാരോഗ്യകേന്ദ്രങ്ങളിൽനിന്നുതന്നെ കണ്ണട നൽകും. സ്കൂൾ വിദ്യാർഥികൾക്കും മുതിർന്ന പൗരന്മാർക്കും ഇത‌് സൗജന്യമാണ‌്. തുടർചികിത്സ ആവശ്യമായവരെ ജില്ലാ, ജനറൽ ആശുപത്രികളിലേക്ക‌് റഫർ ചെയ്യും. തുടക്കത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന മുഴുവൻ രോഗികളെയും നേത്രപരിശോധനയ്ക്ക‌് വിധേയരാക്കും. നാൽപ്പതിനു മുകളിൽ പ്രായമുള്ള എല്ലാവരിലും തിമിര, ഗ്ലോക്കോമ പരിശോധന നടത്തും. നേത്രപടലത്തിന്റെ മർദവ്യതിയാനംപോലുള്ള പ്രശ‌്നങ്ങൾ പരിഹരിക്കാൻ വ്യായമവും ശീലിപ്പിക്കും.സ്കൂളുകളിലും സൗജന്യ നേത്രപരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കും. ആവശ്യമായ ഉപകരണങ്ങളും അടിസ്ഥാന സൂകര്യവും ദേശീയ ആരോഗ്യദൗത്യം ഒരുക്കും. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനും ഒരു ലക്ഷംവീതം നൽകും.
വിഷൻ സെന്ററുകൾ സ്ഥാപിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം: തിരുവനന്തപുരം (16), കൊല്ലം (12), പത്തനംതിട്ട (10), ആലപ്പുഴ (11), കോട്ടയം(12), ഇടുക്കി (എട്ട‌്), എറണാകുളം (15), തൃശൂർ (18), പാലക്കാട‌് (16), മലപ്പുറം (17), കോഴിക്കോട‌് (12), വയനാട‌് (ആറ‌്), കണ്ണൂർ (11), കാസർകോട‌് (ആറ‌്).