കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്ത്; ക്യാബിനറ്റ് പദവിയോടെ ഡൽഹിയിലേക്ക്
തിരുവനന്തപുരം : കേരള സര്‍ക്കാരിന്‍റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ പാര്‍ലമെന്‍റംഗമായ ഡോ. എ സമ്പത്തിനെ നിയമിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന മന്ത്രിക്ക് അര്‍ഹമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടി ഈ മന്ത്രിസഭയുടെ കാലാവധിയിലേക്കു മാത്രമായിരിക്കും നിയമനം. ഇദ്ദേഹത്തിന്‍റെ ഓഫീസ് നിര്‍വഹണത്തിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു തസ്തിക സൃഷ്ടിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായവും വേഗത്തില്‍ നേടിയെടുക്കാനാണ് പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. കാബിനറ്റ് പദവി ഉള്ളതിനാല്‍ സര്‍ക്കാര്‍ വാഹനവും ഡ്രൈവറും മൂന്ന് ഓഫിസ് ജീവനക്കാരെയും സമ്പത്തിന് ലഭിക്കും. അലവന്‍സ് ഉള്‍പ്പെടെ 90,000 രൂപയോളം ശമ്പളം ലഭിക്കുമെന്നാണ് വിവരം. കേരള ഹൗസ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. കേന്ദ്രപദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നിയമനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ അനാവശ്യ തസ്തികകള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ആറ്റിങ്ങല്‍ എംപിയായിരുന്ന സമ്പത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 38,247 വോട്ടിന് അടൂര്‍ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ഭരണപരിഷ്ക്കാര കമ്മിഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനും, മുന്നോക്ക വികസന കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും നേരത്തെ സര്‍ക്കാര്‍ ക്യാബിനറ്റ് പദവി നല്‍കിയിരുന്നു.
ദേശീയപാത വികസനം ഉള്‍പ്പെടെ പല കേന്ദ്ര പദ്ധതികളും വൈകുന്നത് ഉദ്യോഗസ്ഥ തലത്തിലെ പോരായ്മ മൂലമാണെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളെ പ്രത്യേക പ്രതിനിധിയായി നിയോഗിക്കുന്നതു ഗുണം ചെയ്യുമെന്ന് സര്‍ക്കാര്‍ കരുതുന്നു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വീഴ്ചകള്‍ പരിഹരിക്കാനും രാഷ്ട്രീയമായ ഇടപെടല്‍ നടത്താനും സമ്പത്തിന്റെ നിയമനം ഉപകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.