സാമൂഹ്യ വ്യാപന ആശങ്ക: എടപ്പാളില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗുരുവായൂരിൽ കെഎസ്ആർടിസി കണ്ടക്ടർക്കും സമ്പർക്കത്തിലൂടെ കൊവിഡ്
മലപ്പുറം : സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയ അഞ്ചുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ എടപ്പാളില്‍ ആശങ്ക. രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ്, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടര്‍മാരും വ്യത്യസ്ത ആശുപത്രികളില്‍ ചികിത്സ നടത്തിയവരാണ്. രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍.
സമൂഹവ്യാപനമുണ്ടായോ എന്നറിയാന്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പൊലീസുകാര്‍ എന്നിവരും പൊതുജനസമ്പര്‍ക്കം കൂടുതലായി വരുന്ന വ്യാപാരികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തില്‍ നിന്നുള്ളവരില്‍ നിന്നുള്ള സാംപിളുകളാണ് റാന്‍ഡം പരിശോധനയ്ക്കായി സ്വീകരിക്കുന്നത്. റാന്‍ഡം ടെസ്റ്റില്‍ ഇത്രയേറെ പേര്‍ പൊസീറ്റീവായ സാഹചര്യത്തില്‍ എടപ്പാള്‍, വട്ടക്കുളം ഗ്രാമപഞ്ചായത്തുകളില്‍ ആശങ്ക ശക്തമായിട്ടുണ്ട്.
എടപ്പാളിലെ ചില വാര്‍ഡുകള്‍ നേരത്തെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളില്‍ നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയില്‍ റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്. അതേസമയം നിലവില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മന്ത്രി കെടി ജലീല്‍ അറിയിച്ചു. സമ്ബര്‍ക്കപട്ടികയിലുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം അറിയിച്ചു.
രോഗബാധിതര്‍ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാള്‍ ഗ്രാമപഞ്ചായത്തുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് ലഭിക്കുന്ന സൂചന. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവര്‍ക്ക് നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി സമ്പര്‍ക്കം വന്നിരിക്കാം എന്നതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ പതിനൊന്ന് മണിക്ക് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇതോടൊപ്പം കെഎസ്‌ആര്‍ടിസിയുടെ ഗുരുവായൂര്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയായ കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ഇദ്ദേഹത്തിനും നൂറുകണക്കിന് യാത്രക്കാരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.