കോവിഡ് സ്‌പെഷ്യൽ വാക്‌സിനേഷൻ വൻ വിജയം
ഒറ്റ കേന്ദ്രത്തിൽനിന്ന് 526 പേർക്കു വാക്‌സിൻ നൽകി
കുറഞ്ഞ സമയംകൊണ്ടു കൂടുതൽ പേർക്കു കോവിഡ് വാക്‌സിൻ നൽകുന്നതിനു ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്നു ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കോവിഡ് സ്‌പെഷ്യൽ വാക്‌സിനേഷൻ പദ്ധതി വൻ വിജയം. ഒരു കേന്ദ്രത്തിൽ പരമാവധി പേർക്കു വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തിൽ ആവിഷ്‌കരിച്ച പദ്ധതിയിൽ ഇന്നലെ(ഫെബ്രുവരി 25) മാത്രം 526 പേർ വാക്‌സിനെടുത്തു. കോവിഡ് മുൻനിര പോരാളികൾക്കായാണ് ഇന്നലെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെ സ്‌പെഷ്യൽ വാക്‌സിനേഷൻ പൈലറ്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ പുതിയ ഉദ്യമമായ 'ട്രിവാൻഡ്രം എഹെഡി'ന്റെ ജില്ലയിലെ രണ്ടാമത്തെ പദ്ധതിയാണിത്.
ഒരൊറ്റ കേന്ദ്രത്തിൽ ഒരു ദിവസം ഇത്രയധികം പേർക്കു കോവിഡ് വാക്സിൻ നൽകുന്നതു സംസ്ഥാനത്തുതന്നെ ആദ്യമാണെന്നു പദ്ധതിക്കു ചുക്കാൻപിടിക്കുന്ന ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. മികച്ചതും സമയബന്ധിതവുമായ ആസൂത്രണമാണ് ഇതിനു വേണ്ടിവന്നത്. വാക്സിനേഷൻ വിജയകരമാക്കാൻ ഒപ്പംനിന്ന ആരോഗ്യവകുപ്പ് ജീവനക്കാരെയും വിവിധ വകുപ്പുകളിലെ ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ അഭിനന്ദിച്ചു.
വേഗത്തിലും സുഗമമായും വാക്സിൻ നൽകുന്നതിന് അഞ്ചു ബൂത്തുകളാണ് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരുന്നത്. ഒബ്സർവേഷൻ റൂം, ആംബുലൻസ് സൗകര്യം എന്നിവയും സജ്ജീകരിച്ചിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത റവന്യു വകുപ്പ് ജീവനക്കാർ, പോലീസ് ഉൾപ്പടെയുള്ള വിവിധ സേനാംഗങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, സി.ആർ.പി.എഫ് സേനാംഗങ്ങൾ ഉൾപ്പടെയുള്ള മുൻനിര പോരാളികൾക്കാണ് ഇന്നലെ വാക്സിൻ നൽകിയത്.