നാലാം ദിനത്തിലും നിയന്ത്രണങ്ങള്‍ കര്‍ക്കശം: ഇന്നലെ മാത്രം പൊലിസ് കേസെടുത്തത് 2779 നിയമലംഘകര്‍ക്കെതിരെ
തിരുവനന്തപുരം: സമ്പൂർണ ലോക്ഡൗണിന്റെ നാലാം ദിവസത്തിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി പൊലിസ്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനുടക്കം അനുമതി ഉണ്ടെങ്കിലും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ലോക്ക്ഡൗണ്‍ തുടരുന്നത്.
അവശ്യസര്‍വിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാപനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. വീട്ടുജോലിക്കാര്‍, ഹോംനഴ്‌സുമാര്‍, തൊഴിലാളികള്‍ തുടങ്ങി ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ ദിവസേന യാത്രചെയ്യാന്‍ പാസ് വാങ്ങണം.
അപേക്ഷിച്ചാല്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ പാസ് നല്‍കും. മരുന്ന്, ഭക്ഷണം, പാല്‍, പച്ചക്കറികള്‍ എന്നിവ തൊട്ടടുത്തുള്ള കടകളില്‍ നിന്ന് വാങ്ങണമെന്നാണ് നിര്‍ദേശം. സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്ബോള്‍ കാരണം എഴുതിയ സത്യവാങ്മൂലം കൈയില്‍ കരുതണം.
അതെ സമയം 2779 പേര്‍ക്കെതിരെ ഇന്നലെയും ലോക്ഡൗണ്‍ നിയമലംഘനത്തിന് കേസെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ചവരില്‍ നിന്ന് ഒരുദിവസം മാത്രം 34.62 ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്. 1385 പേരെ അറസ്റ്റ് ചെയ്തു. 729 വാഹനങ്ങള്‍ പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 9938 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ക്വാറന്റീന്‍ ലംഘിച്ചതിന് 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.