അപകടം ഒഴിഞ്ഞുപോയിട്ടില്ല, രോഗവ്യാപനം പ്രവചനാതീതം; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ കോവിഡ് 19 രോഗ വ്യാപനം പ്രവചനങ്ങൾക്ക് അതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകട സാധ്യത ഒഴിഞ്ഞു പോയിട്ടില്ല. ഇപ്പോൾ നൽകിയിട്ടുള്ള ഇളവുകൾ ജനങ്ങൾ ദുരുപയോഗിക്കരുത്. അത്യാവശ്യം പുറത്തിറങ്ങേണ്ടവർ മാത്രമേ ഇറങ്ങാവൂ.
പത്തനംതിട്ടയിൽ ആദ്യ കോവിഡ് ക്ലസ്റ്ററിൽ പെട്ട 62 വയസ്സുകാരി ഇപ്പോഴും പോസിറ്റീവായി തുടരുകയാണ്. മാർച്ച് എട്ടിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 35 ദിവസമായി ഇവർ പോസിറ്റീവായി തുടരുന്നു. പ്രതിസന്ധി മറികടക്കുക എളുപ്പമല്ലെന്നു തെളിയിക്കുന്ന വസ്തുതകളാണ് ഇതൊക്കെ. അതുകൊണ്ടാണ് ഒരു തരത്തിലുള്ള ജാഗ്രതക്കുറവും ഉണ്ടാകരുതെന്നു വീണ്ടും വീണ്ടും പറയുകയാണ്.
ഇപ്പോൾ 53 പേർ കണ്ണൂർ ജില്ലയിൽ മാത്രം ചികിത്സയിലുണ്ട്. പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ലോക്ക്ഡൗൺ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടിയന്തര സാഹചര്യം ഉണ്ടായാൽ ഉപയോഗിക്കാൻ 2,26,969 ബെഡുകൾ ഒരുക്കിയിട്ടുണ്ട്. ഇതിൽ 140688 എണ്ണം ഉപയോഗയോഗ്യമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.