ചികിത്സാ നിഷേധത്തെ തുടർന്ന് രോഗിമരിച്ച സംഭവം : മാപ്പർഹിക്കാത്ത കുറ്റമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് മരണമടഞ്ഞ സംഭവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിലാണ് ഡോക്ടർമാരുടെ അലംഭാവം വ്യക്തമാക്കിയിരിക്കുന്നത്.
കോട്ടയം മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഗുരുതരമായ നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.അനധികൃത നിയമനം നേടിയ പബ്ലിക് റിലേഷൻ ഓഫീസർമാരാണ് മെഡിക്കൽ കോളേജിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. രോഗികളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ അനധികൃതമായി ഇടപെടൽ നടത്തുന്നതായും ആരോപണമുണ്ട്.ആശുപത്രി സൂപ്രണ്ടിനെ നോക്കുകുത്തിയാക്കി ആർ.എം.ഒ. പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതായും പരാതിയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ചികിത്സാ നിഷേധം ഉൾപ്പെടെയുള്ള സംഭവങ്ങൾ സംസ്ഥാനത്ത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടി സർക്കാർ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.