ബാങ്ക് സമയം പുനഃക്രമീകരിച്ചു; പണം ആവശ്യമുള്ളവർക്ക് വീട്ടിലെത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരയെ ബാങ്കുകൾ പ്രവർത്തിക്കൂ. ഈ ക്രമീകരണം വ്യാഴാഴ്ച വരെ തുടരും. ക്ഷേമപെൻഷൻ, ജൻധൻ അക്കൗണ്ട് വഴിയുള്ള കേന്ദ്ര സർക്കാരിന്‍റെ പണ വിതരണം എന്നിവ പരിഗണിച്ച് ഈയാഴ്ച ബാങ്കുകൾ വൈകിട്ട് നാലു വരെ പ്രവർത്തിച്ചിരുന്നു. തിങ്കളാഴ്ച ജൻധൻ അക്കൗണ്ട് വഴിയുള്ള പണം വിതരണം ചെയ്യില്ലെന്നും ബാങ്കേഴ്സ് സമിതി അറിയിച്ചു.
അതേസമയം ബാങ്കില്‍ പോകാതെ തന്നെ അക്കൊണ്ടില്‍ കിടക്കുന്ന പണം വീട്ടിലെത്തും. പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. പണം ആവശ്യമുള്ളവര്‍ പോസ്റ്റ് ഓഫീസില്‍ വിവരം അറിയിച്ചാല്‍, പോസ്റ്റ്മാന്‍ വീട്ടിലെത്തി പണം കൈമാറും. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
സംസ്ഥാനത്തെ പോസ്റ്റ്മാസ്റ്റര്‍ ജനറലിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി. സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടില്‍ പണമുള്ള ആര്‍ക്കും പോസ്റ്റ്മാന്‍ വഴി വീട്ടിലിരുന്ന് പണം കൈപ്പറ്റാം. അക്കൗണ്ടില്‍ പണം ഉണ്ടെങ്കില്‍ അത് എടുക്കാനായി ബാങ്കില്‍ പോകേണ്ടതില്ല. പകരം പണം ആവശ്യമുണ്ടെന്ന വിവരം പ്രദേശത്തെ പോസ്റ്റ്മാനെ അറിയിക്കണം. പോസ്റ്റ്മാന്‍ വീട്ടിലെത്തി ആവശ്യമുള്ള പണം കൈമാറും. ഈ തുക, പണം ആവശ്യപ്പെട്ടയാളുടെ അക്കൗണ്ടില്‍നിന്ന് പോസ്റ്റല്‍ അക്കൗണ്ടിലേക്ക് മാറുകയും ചെയ്യും.എന്നാല്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും തിരക്കു കുറയ്ക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു മാര്‍ഗം അവലംബിക്കുന്നത്.