ലോക കേരളസഭ തട്ടിപ്പ്; നടക്കുന്നത് സിപിഎമ്മിന്റെ ഫണ്ട് സമാഹരണം - വി. മുരളീധരന്‍
കേരള സർക്കാരിന്റെ പരിപാടിയായ ലോക കേരള സഭക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ലോക കേരള സഭ തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂടിയായ വി മുരളീധരൻ പറഞ്ഞു. പരിപാടി ബഹിഷ്കരിച്ച മന്ത്രി, പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കിയതില്‍ പ്രതിഷേധിച്ചാണു ബഹിഷ്കരണം എന്നാണ് വിശദീകരണം. ഇന്നത്തെ പ്രതിനിധിസമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു വി.മുരളീധരന്‍.
യാതൊരു മാനദണ്ഡവും ഇല്ലാതെയാണ് ലോക കേരള സഭയില്‍ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയവുമായി ഒരുവിധത്തിലുള്ള കൂടിയാലോചനകളും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഫണ്ട് സമാഹരണത്തിന് സഹായകരമാകുന്ന ആളുകളെയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
പ്രവാസികള്‍ക്കു വേണ്ടത് സമ്മേളന മാമാങ്കമല്ലെന്ന് മുരളീധരന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഫണ്ട് കണ്ടെത്തല്‍ പരിപാടിയായി ലോകകേരള സഭ മാറി. പങ്കെടുക്കുന്നവരുടെ പശ്ചാത്തലം വ്യക്തമല്ല. കഴിഞ്ഞ തവണയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഭരണഘടനയെ വെല്ലുവിളിക്കുന്ന സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ 16 കോടി രൂപ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയാണ് സഭയ്ക്കു വേണ്ടി വേദിയൊരുക്കിയത്. ഇത്ര അടിയന്തര സാഹചര്യം എന്താണ്. തിരുവനന്തപുരത്ത് മറ്റ് ഹാളുകളില്‍ പരിപാടി നടത്താമായിരുന്നില്ലേയെന്നും മുരളീധരന്‍ ചോദിച്ചു.